തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട കോംപ്രിഹെൻസീവ് മൊബിലിറ്റി പ്ലാൻ (സിഎംപി) വിഷയത്തിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനോട് (കെഎംആർഎൽ) സംസ്ഥാന സർക്കാർ വിശദീകരണം തേടി. ഔദ്യോഗിക ആശയവിനിമയത്തിന് വിരുദ്ധമായ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന ആരോപണത്തിലാണ് ട്രാൻസ്പോർട്ട് വകുപ്പ് വിശദീകരണം ആവശ്യപ്പെട്ടത്.
തിരുവനന്തപുരം മെട്രോ പദ്ധതിക്കായി സിഎംപി നൽകിയെന്ന തരത്തിൽ കെഎംആർഎല്ലിനെ ഉദ്ധരിച്ച് മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ, സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ട് എട്ട് മാസത്തിലേറെയായിട്ടും സിഎംപി പുതുക്കി നൽകിയിരുന്നില്ലെന്നാണ് സർക്കാർ പറയുന്നത്. പുതുക്കിയ രേഖ നൽകിയതായി കെഎംആർഎൽ വഴി മാധ്യമങ്ങളിൽ വാർത്ത വന്നതിനെ തുടർന്നാണ് വിശദീകരണം തേടിയത്.
നിലവിൽ കെഎംആർഎൽ നൽകിയ സിഎംപി പ്രകാരം തിരുവനന്തപുരം മെട്രോ പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിക്കുന്നതിൽ തടസ്സമുണ്ടാകാമെന്നാണ് റിപ്പോർട്ട്. സിഎംപിക്ക് 20 ലക്ഷം ജനസംഖ്യ വേണമെന്നാണ് കേന്ദ്ര മാനദണ്ഡം. എന്നാൽ തിരുവനന്തപുരം മെട്രോയ്ക്കായി തയ്യാറാക്കിയ സിഎംപിയിൽ 16 ലക്ഷം ജനസംഖ്യ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അതേസമയം, നിലവിലെ കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് പുതിയ എംഡിയായി മുൻ ഡിജിപി കെ. പദ്മകുമാറിന്റെ പേര് പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള എം. ബീനയുടെ പേരും പരിഗണനയിലുണ്ടെന്നാണ് വിവരം.




