തിരുവനന്തപുരം: ഹൈസ്‌കൂൾ ക്ലാസുകളിൽ നടപ്പിലാക്കിയിരുന്ന സബ്ജക്ട് മിനിമം മാർക്ക് സംവിധാനം ഈ അധ്യയന വർഷത്തേക്ക് ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. ഇതോടെ എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്ക് ലഭിച്ചിരുന്ന പഠന പിന്തുണാ ക്ലാസുകളിലും മാറ്റമുണ്ടാകും.
വിദ്യാർഥികളുടെ പഠന നിലവാരം ഉറപ്പാക്കുന്നതിനായി എൽഡിഎഫ് സർക്കാരാണ് ഹൈസ്‌കൂൾ തലത്തിൽ 30 ശതമാനം സബ്ജക്ട് മിനിമം മാർക്ക് ഏർപ്പെടുത്തിയത്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ കണ്ടെത്തി ആവശ്യമായ പിന്തുണ നൽകുകയായിരുന്നു സംവിധാനത്തിന്റെ ലക്ഷ്യം.
എഴുതാനും വായിക്കാനും അടിസ്ഥാനപരമായി അറിയാത്ത വിദ്യാർഥികൾ പോലും പത്താം ക്ലാസിൽ ഉയർന്ന ഗ്രേഡുകൾ നേടുന്നുവെന്ന വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പഠന നിലവാരം ഉറപ്പാക്കുന്നതിനായി മിനിമം മാർക്ക് സംവിധാനം കൊണ്ടുവന്നത്.
ആദ്യഘട്ടത്തിൽ എട്ടാം ക്ലാസിലാണ് സബ്ജക്ട് മിനിമം മാർക്ക് നടപ്പാക്കിയത്. പിന്നീട് ഒൻപതാം ക്ലാസിലേക്കും ഇത് വ്യാപിപ്പിച്ചു. നിലവിൽ ഈ അധ്യയന വർഷത്തേക്ക് സംവിധാനം ഒഴിവാക്കാനാണ് സർക്കാർ തീരുമാനം.


