ബെംഗളൂരു: കർണാടകയിൽ തുളുവിന് ഔദ്യോഗിക രണ്ടാം ഭാഷാ പദവി നൽകാൻ മന്ത്രിസഭാ തീരുമാനം. മംഗളൂരുവിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ നിന്നുള്ളവരുടെ ദീർഘകാല ആവശ്യത്തെ തുടർന്നാണ് തുളുവിന് ഔദ്യോഗിക പദവി നൽകാൻ തീരുമാനിച്ചത്.
ദക്ഷിണ കന്നഡ ജില്ലയുടെ പേര് മാറ്റാനുള്ള നിർദേശത്തിനും മന്ത്രിസഭ അംഗീകാരം നൽകി. ജില്ലയുടെ പേര് മംഗളൂരു എന്നാക്കാനാണ് ശുപാർശ. ഇതുസംബന്ധിച്ച് പൊതുജനങ്ങൾക്ക് 30 ദിവസത്തിനകം അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാം.
ജില്ലാ ഓഫീസ് സമുച്ചയമായ പ്രജാ സൗധയിൽ മൂന്ന് മണിക്കൂറോളം നീണ്ട മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തീരുമാനം പ്രഖ്യാപിച്ചത്.
ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ ഭരണപരമായ ആവശ്യങ്ങൾക്കാണ് തുളുവിന്റെ ഔദ്യോഗിക രണ്ടാം ഭാഷാ പദവി ബാധകമാകുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതത് ജില്ലാ ഭരണകൂടങ്ങൾ ആയിരിക്കും പദ്ധതി നടപ്പാക്കുന്നതിനുള്ള ചുമതല വഹിക്കുക.
തുളു ഭാഷയിലെ വിവർത്തനം, പരിശീലനം, ഔദ്യോഗിക ഉപയോഗം തുടങ്ങിയ ആവശ്യങ്ങൾക്കായി പ്രതിവർഷം 82 ലക്ഷം രൂപ സർക്കാർ അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദക്ഷിണ കന്നഡ, ഉഡുപ്പി മേഖലകളിൽ തുളുവിന്റെ ഭരണപരമായ ഉപയോഗം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ഇതിന്റെ ഭാഗമായി സ്വീകരിക്കും.














