പെരുമ്പാവൂർ: പെരുമ്പാവൂരിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 26.5 ലക്ഷം രൂപ വിലമതിക്കുന്ന ഹാൻസ് ശേഖരം പിടികൂടി. കോട്ടയത്ത് 1.30 കോടി രൂപയുടെ വ്യാജ പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് പെരുമ്പാവൂരിലെ പരിശോധന.
പെരുമ്പാവൂർ ലോറി സ്റ്റാൻഡിന് സമീപം പൂട്ടിക്കിടന്ന രണ്ട് വൻകിട ഗോഡൗണുകളിലാണ് എക്സൈസ് പരിശോധന നടത്തിയത്. കാലിത്തീറ്റയെന്ന വ്യാജേന ഹാൻസ് ചാക്കുകളിലാക്കി രാത്രികാലങ്ങളിൽ ലോറികളിലും മറ്റ് വാഹനങ്ങളിലുമായി എത്തിച്ച് ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്നതായാണ് കണ്ടെത്തൽ.
ഗോഡൗൺ ഉടമയുടെ സാന്നിധ്യത്തിൽ വാടകയ്ക്ക് നൽകിയിരുന്ന കെട്ടിടത്തിന്റെ താഴ് പൊളിച്ചാണ് പരിശോധന നടത്തിയത്. പരിശോധനയിൽ 26,250 പാക്കറ്റ് ഹാൻസ് കണ്ടെത്തി.
പുകയില ഉൽപ്പന്നങ്ങളുടെ അനധികൃത സംഭരണവും വിതരണവും സംബന്ധിച്ച് എക്സൈസ് അന്വേഷണം തുടരുകയാണ്. പിടികൂടിയ ഹാൻസ് ശേഖരത്തിന്റെ ഉറവിടവും വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട വിവരങ്ങളും പരിശോധിച്ചുവരികയാണ്.














