കൊച്ചി: ടോമിൻ തച്ചങ്കരിക്കെതിരായ അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകുന്നതിന് മുമ്പ് വി.ഐ.പി ഇടപെടൽ നടന്നതിന്റെ രേഖകൾ പുറത്ത്. 2011 മേയ് 25ന് അന്നത്തെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് ഒരു രാജ്യസഭാംഗം നൽകിയ ‘അതീവ രഹസ്യം’ എന്ന് രേഖപ്പെടുത്തിയ കത്താണ് പുറത്തുവന്നത്. തച്ചങ്കരിക്കെതിരെ വിചാരണാനുമതി നൽകുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ ഭാഗം കൂടി കേൾക്കണമെന്നും നിവേദനം സമർപ്പിക്കാൻ അവസരം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്.
പ്രോസിക്യൂഷൻ അനുമതിയുമായി ബന്ധപ്പെട്ട തർക്കം തച്ചങ്കരി കോട്ടയം വിജിലൻസ് കോടതിയിൽ ഉന്നയിച്ചിരുന്നു. തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയോട് ബന്ധപ്പെട്ട ഫയലുകളുമായി കോടതിയിൽ ഹാജരാകാൻ നിർദേശിച്ചു. ഈ ഫയലുകൾ പരിശോധിച്ചപ്പോഴാണ് ശുപാർശക്കത്ത് കണ്ടെത്തിയത്.
‘ഡിയർ ശ്രീ പിള്ളേജി’ എന്ന് തുടങ്ങുന്ന കത്തിന്റെ പൂർണരൂപം കോട്ടയം വിജിലൻസ് കോടതി പുറത്തുവിട്ടെങ്കിലും കത്ത് നൽകിയ രാജ്യസഭാംഗത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. കത്തിന്റെ അടിസ്ഥാനത്തിൽ തച്ചങ്കരി നൽകിയ നിവേദനം കേന്ദ്ര സർക്കാർ പരിഗണിക്കുകയും സംസ്ഥാന സർക്കാരിനോട് 11 ചോദ്യങ്ങളടങ്ങിയ വിശദീകരണം തേടുകയും ചെയ്തു. എന്നാൽ ശുപാർശകൾ ഉണ്ടായിരുന്നിട്ടും വിഷയത്തിൽ കൂടുതൽ പരിശോധന നടത്തിയ ശേഷമാണ് കേന്ദ്ര സർക്കാർ തച്ചങ്കരിക്കെതിരെ വിചാരണാനുമതി നൽകിയതെന്ന് വിജിലൻസ് കോടതി വിലയിരുത്തി.




