കൊച്ചി: വൈദ്യുതി പ്രതിസന്ധി രൂക്ഷമായ കേരളത്തിൽ കഴിഞ്ഞ 12 വർഷത്തിനിടെ വൈദ്യുതി വാങ്ങാൻ ഒരു ദീർഘകാല കരാർ പോലുമുണ്ടായില്ലെന്ന് കണക്കുകൾ. ഈ കാലയളവിൽ ഉണ്ടായത് പ്രധാനമായും ഹ്രസ്വകാല കരാറുകളാണ്. ദീർഘകാല കരാറുകളിലൂടെ ഇപ്പോൾ ലഭിക്കുന്ന 750 മെഗാവാട്ട് വൈദ്യുതി 2014ലോ അതിന് മുൻപോ ഒപ്പുവെച്ച കരാറുകളിലൂടെയാണ് ലഭിക്കുന്നത്. സൗരോർജ, കാറ്റാടി വൈദ്യുതി പദ്ധതികളാണ് ഇതിന് പുറമെ പ്രധാനമായും ആശ്രയിച്ചത്.
പീക്ക് സമയത്ത് കേരളത്തിന്റെ വൈദ്യുതി ആവശ്യം 5,400 മെഗാവാട്ടാണ്. എന്നാൽ നിലവിൽ ലഭ്യമാകുന്നത് ഏകദേശം 4,300 മെഗാവാട്ട് മാത്രം. ഇതിൽ 1,700 മെഗാവാട്ട് കേന്ദ്രവിഹിതവും 1,800 മെഗാവാട്ട് ആഭ്യന്തര ജലവൈദ്യുതോത്പാദനവുമാണ്. ശേഷിക്കുന്നതിൽ 750 മെഗാവാട്ട് ദീർഘകാല കരാറുകളിലൂടെയാണ് ലഭിക്കുന്നത്.
സംസ്ഥാനം ഭാവിയിൽ വൈദ്യുതി പ്രതിസന്ധി നേരിടാൻ സാധ്യതയുണ്ടെന്ന് കണക്കിലെടുത്താണ് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ ഒപ്പുവെച്ചത്. 25 വർഷത്തേക്കായിരുന്നു ഈ കരാറുകൾ.
ഝാർഖണ്ഡിലെ മൈത്തൺ പവർ പ്ലാന്റിൽനിന്ന് 2013ലും 2014ലും 150 മെഗാവാട്ട് വീതം വാങ്ങാൻ കരാറുണ്ടാക്കി. 2014ൽ ന്യൂഡൽഹിയിലെ ജിൻഡാൽ പവർ ലിമിറ്റഡിൽനിന്ന് 200 മെഗാവാട്ടും ചത്തീസ്ഗഢിലെ ഭാരത് അലുമിനിയം കമ്പനി ലിമിറ്റഡിൽനിന്ന് 100 മെഗാവാട്ടും വൈദ്യുതി വാങ്ങാനും കരാറിലേർപ്പെട്ടു. പശ്ചിമബംഗാളിലെ ദാമോദർവാലി കോർപ്പറേഷന്റെ മെജിയ തെർമൽ പവർ സ്റ്റേഷനിൽനിന്ന് 100 മെഗാവാട്ടും രഘുനാഥ്പുര തെർമൽ പവർ സ്റ്റേഷനിൽനിന്ന് 50 മെഗാവാട്ടും വാങ്ങുന്നതിനും കരാറുണ്ടാക്കി.
ഇതിനുപുറമെ പിന്നീട് റദ്ദാക്കുകയും വിവാദമാവുകയും ചെയ്ത യൂണിറ്റിന് 4.29 രൂപ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള കരാറും ഒപ്പുവെച്ചിരുന്നു.
ഇതിന് ശേഷം 500 മെഗാവാട്ട് വൈദ്യുതി 15 വർഷത്തേക്ക് വാങ്ങുന്നതിനായി ടെൻഡർ വിളിച്ചെങ്കിലും നിരക്ക് ഉയർന്നതിനെ തുടർന്ന് നടപടികൾ റദ്ദാക്കി. മധ്യപ്രദേശിലെ എം.ബി. പവറും ശാരദ എനർജി ആൻഡ് മിനറൽസുമാണ് ടെൻഡറിൽ പങ്കെടുത്തത്. യഥാക്രമം 6.52 രൂപയും 6.39 രൂപയുമായിരുന്നു യൂണിറ്റിന് രേഖപ്പെടുത്തിയ നിരക്ക്.
ഇതിന് ശേഷം ദീർഘകാല കരാറുകളിലേക്ക് സംസ്ഥാനം പോയില്ല. പകരം ഹ്രസ്വകാല കരാറുകളെയാണ് ആശ്രയിച്ചത്. യൂണിറ്റിന് 6.19 രൂപ മുതൽ 8.69 രൂപ വരെയുള്ള നിരക്കുകളിലാണ് ഈ കരാറുകൾ ഉണ്ടായത്.












