തിരുവനന്തപുരം : രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സീസണിലെ ആദ്യ മത്സരത്തിന് കേരളം നാളെ ഇറങ്ങും. തുമ്പ സെന്റ് സേവിയേഴ്സ് കോളജ് ഗ്രൗണ്ടിൽ കരുത്തരായ പഞ്ചാബിനെ നേരിടാനാണ് കേരളം തയ്യാറെടുക്കുന്നത്. ബംഗ്ലാദേശ് പര്യടനത്തിലായതിനാൽ സഞ്ജു സാംസണെ ആദ്യ മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ സീസണില്‍ ബംഗാളിനെതിരെ മാത്രമായിരുന്നു കേരളത്തിന് ജയിക്കാനായത്.
ഇത്തവണ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ പരിശീലകനെയടക്കം മാറ്റിയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ സച്ചിൻ ബേബിയുടെ കീഴിൽ ടീമിനെ ഇറക്കുന്നത്. മുന്‍ ദേശീയ താരം അമയ് ഖുറാസിയയാണ് പരിശീലകന്.
സച്ചിന് ബേബിയും രോഹന് കുന്നുമ്മലും വിഷ്ണു വിനോദും മുഹമ്മദ് അസറുദ്ദീനും അണിനിരക്കുന്ന ബാറ്റിങ് നിര ശക്തമാണ്. ഇവരോടൊപ്പം മറുനാടന്‍ താരങ്ങളായ ബാബ അപരാജിതും ജലജ് സക്സേനയും ചേരുമ്പോള്‍ ബാറ്റിങ് കരുത്ത് കൂടും. ഓള് റൗണ്ടര്‍ ആദിത്യ സര്‍വാതെയാണ് മറ്റൊരു മറുനാടന്‍ താരം. കഴിഞ്ഞ സീസണിലെ സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിലെ ജേതാക്കളായ പഞ്ചാബ് ഈ സീസണിൽ മുൻ ഇന്ത്യൻ താരം വസീം ജാഫറിന്റെ പരിശീലന കരുത്തിലാണ് ഇറങ്ങുന്നത്. ശുഭ്മാന്‍ ഗില്‍, ഐ.പി.എല്ലിലൂടെ ശ്രദ്ധേയരായ പ്രഭ്സിമ്രാന് സിങ്, അന്മോല്പ്രീത് സിങ്, സിദ്ധാര്‍ഥ് കൗള്‍ തുടങ്ങിയവര്‍ ടീമിലുണ്ട്.


