ലഖ്നോ : ഉത്തര്‍പ്രദേശ് മുസഫര്‍ നഗറിലെ ബെല്‍ദ ഗ്രാമത്തില്‍ അമ്മയുടെ രോഗ ശാന്തിക്കായി പിഞ്ചു കുഞ്ഞിനെ ബലി നൽകി ദമ്പതികൾ. സംഭവത്തിൽ കുട്ടിയുടെ അമ്മ മമത, അച്ഛൻ ഗോപാല്‍ കശ്യപ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ദീർഘനാളായി അസുഖബാധിതയായിരുന്ന കുട്ടിയുടെ അമ്മയുടെ രോഗം ഭേദമാകാന്‍ കുട്ടിയെ ബലിനല്‍കാം എന്ന് മന്ത്രവാദിയോട് നിര്‍ദേശിക്കുകയായിരുന്നു. തുടർന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചതായും ദമ്പതികൾ പറഞ്ഞതായി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ആദിത്യ ബന്‍സാല്‍ പറഞ്ഞു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായും ബന്‍സാല്‍ പറഞ്ഞു. ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്.
കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് അയല്‍വാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്. കുട്ടിയുടെ മൃതദേഹം കണ്ടെത്താനായി തിരച്ചില്‍ നടത്തിവരികയാണ്. കുട്ടിയെ കൊലപ്പെടുത്താന്‍ ഉപദേശിച്ച മന്ത്രവാദി ഹരേന്ദ്രയ്ക്കു വേണ്ടിയുള്ള അന്വേഷണവും ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.




