ന്യൂഡൽഹി: ഗാർഹിക പീഡനത്തിലും മർദ്ദനത്തിലും നിന്ന് സംരക്ഷണം നൽകുന്ന നിയമങ്ങൾ ദുരുപയോഗം ചെയ്യരുതെന്ന് സുപ്രീംകോടതി. ആനുകൂല്യങ്ങൾ നേടുന്നതിനായി ഭർത്താവിനെ ഭീഷണിപ്പെടുത്തുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്ന തരത്തിലേക്ക് ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
ഭോപ്പാലിലെ ദമ്പതികളുടെ വിവാഹമോചന കേസിലായിരുന്നു കോടതിയുടെ നിരീക്ഷണം. പീഡനവും, ക്രൂരതയും, പ്രകൃതിവിരുദ്ധ പീഡനവും ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ഭർത്താവിനെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമം ശരിയല്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
സ്ത്രീകളുടെ ഉന്നമനത്തിനായി ആവിഷ്കരിച്ച നിയമങ്ങൾ ചിലപ്പോൾ ചില സ്ത്രീകൾ ദുരുപയോഗം ചെയ്യുന്നതായി കാണുന്നു. ഭർത്താക്കന്മാർക്കെതിരെ ഒന്നിലധികം വകുപ്പുകൾ ചുമത്തുന്നത് ഒരു പ്രവണതയായി തുടരുകയാണ്. ഇത് പലപ്പോഴും ജാമ്യം നൽകാൻ പ്രയാസമാകുന്ന സാഹചര്യം സൃഷ്ടിക്കുന്നുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.




