അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയിലൂടെ ശ്രദ്ധേയമായ മണ്ഡലമാണ് പുതുപ്പള്ളി. 50 വർഷക്കാലം ഉമ്മൻചാണ്ടി പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തിയിട്ടുണ്ട്. എല്ലാകാലവും കോൺഗ്രസിനും ഉമ്മൻചാണ്ടിക്കും ഒപ്പം ഉറച്ചുനിന്ന ഉരുക്കു കോട്ടയായിരുന്നു പുതുപ്പള്ളി. കടുത്ത രാഷ്ട്രീയ കൊടുങ്കാറ്റുകൾ ഉണ്ടായപ്പോഴും പുതുപ്പള്ളി കോൺഗ്രസിന് ഒപ്പം തന്നെ നിലകൊണ്ടിട്ടുണ്ട്.
ഉമ്മൻചാണ്ടി അന്തരിച്ച ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മകൻ കൂടിയായ ചാണ്ടി ഉമ്മൻ ആധികാരിക വിജയം നിലനിർത്തുകയായിരുന്നു. എന്നാൽ എല്ലാ കാലത്തും കോൺഗ്രസിനൊപ്പം നിലകൊണ്ട മണ്ഡലം അടുത്ത തവണ കോൺഗ്രസിന് കൈവിട്ടുപോകുമെന്നാണ് സൂചന. മണ്ഡലത്തിലെ പൊതുജനങ്ങളെയും കോൺഗ്രസ് പ്രവർത്തകരെയും അത്രമേൽ വെറുപ്പിച്ചുകൊണ്ടാണ് ചാണ്ടി ഉമ്മന്റെ പ്രവർത്തനങ്ങൾ.
ഉമ്മൻചാണ്ടി എന്ന നേതാവ് രാഷ്ട്രീയ കേരളത്തിൽ സമാനതകളില്ലാത്ത നേത്രപാടവത്തിന്റെയും ജനകീയതയുടെയും ഉത്തമ ഉദാഹരണം ആയിരുന്നു. എല്ലാവർക്കും സ്വീകാര്യനായ ഉമ്മൻചാണ്ടി നാട് അറിഞ്ഞ ജനസമ്പർക്ക നേതാവായിരുന്നു. അദ്ദേഹത്തിന്റെ ആകസ്മികമായ മരണം പോലും ഉമ്മൻചാണ്ടിയിലെ ജനകീയ നേതാവിനെ കൂടുതൽ തുറന്നു കാട്ടുന്നതും ആയിരുന്നു.




