വയനാട് മണ്ഡലം പ്രിയങ്ക ഗാന്ധി തിരിഞ്ഞുനോക്കുന്നില്ലെന്ന പ്രചാരണം സിപിഎമ്മും ബിജെപിയും സമീപകാലത്ത് ശക്തമാക്കിയിരുന്നു. കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ അത്തരത്തിൽ മുറുമുറുപ്പും അത്തരത്തിൽ ചില ഘട്ടങ്ങളിൽ ഉയർന്നിരുന്നു. അതിൽ കഴമ്പുണ്ടെന്ന് തിരിച്ചറിഞ്ഞ പ്രിയങ്ക ഗാന്ധിയും കോൺഗ്രസ് നേതൃത്വവും ഒടുവിൽ ചില മാറ്റങ്ങൾക്ക് തയ്യാറായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഫെബ്രുവരി 8 മുതല്‍ 10 വരെ പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തും. നിയോജകമണ്ഡലം അടിസ്ഥാനപ്പെടുത്തി നടക്കുന്ന ബൂത്ത് നേതാക്കന്മാരുടെ സംഗമങ്ങളില്‍ പ്രിയങ്ക പങ്കെടുക്കും. നിയോജകമണ്ഡലങ്ങളിലെ ബൂത്ത്, മണ്ഡലം, നിയോജകമണ്ഡലം തലത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാനമാര്, കണ്‍വീനര്‍മാര്‍, ഖജാന്‍ജിമാരും ജില്ലാ നേതാക്കന്മാരും പങ്കെടുക്കുന്ന വിപുലമായ സംഗമങ്ങളില്‍ പ്രിയങ്ക പങ്കെടുക്കും. തനി കേരള വേഷത്തിൽ ആയിരുന്നു പാർലമെന്റിലെ പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ. എന്നാൽ കേരള വേഷത്തിനപ്പുറം വിജയിച്ചശേഷം സംസ്ഥാനത്തേക്ക് എത്തുന്നതിനോ എത്തിനോക്കുന്നതിനോ പ്രിയങ്കയും കോൺഗ്രസും അധികം ശ്രദ്ധ നൽകിയിട്ടില്ല.
ഇതോടെ രാഹുലിന് മണ്ഡലവുമായി ഉണ്ടായിരുന്ന വൈകാരിക ബന്ധം പോലും പ്രിയങ്കയ്ക്ക് ഇല്ലെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ശക്തമായി. സിപിഎമ്മും ബിജെപിയും പ്രിയങ്ക ക്കെതിരെ പ്രതിഷേധങ്ങളും ഒരു വശത്ത് തുടങ്ങി. വയനാട്ടിലെ ജനങ്ങൾ വന്യമൃഗങ്ങളെകൊണ്ട് പൊറുതിമുട്ടിയിട്ടും സ്ഥലം എംപിയായ പ്രിയങ്കാ ഗാന്ധി തിരിഞ്ഞു നോക്കിയില്ലയെന്നുള്ള രാഷ്ട്രീയ വിമർശനവും സിപിഎമ്മും ബിജെപിയും വ്യാപകമായി ഉയർത്തിക്കാട്ടുവാൻ തുടങ്ങി. 45കാരിയായ രാധയെ കടുവ ക്രൂരമായി കൊന്നിട്ടും ഒരു അനുശോചനം അല്ലാതെ മറ്റൊന്നും ഇറക്കിയില്ലെന്ന വിമർശനങ്ങൾ വ്യാപകമാകുന്നതിനിടെ കഴിഞ്ഞദിവസം പ്രിയങ്ക വയനാട്ടിലെത്തി വന്യജീവി ആക്രമണം നടത്തിയ സ്ഥലങ്ങളും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും നേരിൽ കണ്ടിരുന്നു. ഒട്ടേറെ തിരക്കുകൾക്കിടയിലും വയനാട്ടിൽ എന്തുണ്ടാകുമ്പോഴും രാഹുൽ ഗാന്ധി ഏതെങ്കിലും തരത്തിലുള്ള വിവാദങ്ങൾ ഉയരുന്നതിനു മുൻപേ മണ്ഡലത്തിൽ എത്തുവാൻ ശ്രദ്ധ നൽകുമായിരുന്നു. അതുകൊണ്ടുതന്നെ യാതൊരു വിധത്തിലുള്ള പരാതികളും അദ്ദേഹത്തിനെതിരെ ഉണ്ടായിട്ടുമില്ല.
എന്നാൽ പ്രിയങ്കയിലേക്ക് വരുമ്പോൾ സ്ഥിതി അതല്ല. പ്രിയങ്ക ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തിയപ്പോൾ എതിരാളികൾ ഉന്നയിച്ച പ്രധാന ആക്ഷേപം അവർ മണ്ഢലത്തിൽ സ്ഥിരമായി ഉണ്ടാകില്ല എന്നതായിരുന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം ആകെ രണ്ട് തവണയാണ് പ്രിയങ്ക മണ്ഡലസന്ദർശനം നടത്തിയത്. ഉരുൾപൊട്ടലുണ്ടായ പുഞ്ചിരിമട്ടം, ചൂരൽമല എന്നിവിടങ്ങളിലെ പുനരധിവാസ നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്. ഇതിലൊന്നും സ്ഥലം എംപിയായ പ്രിയങ്കയുടെ ഇടപെടലൊന്നും ഉണ്ടായതായി കാണുന്നില്ല. വയനാട്ടിൽ വീടെടുത്ത് താമസിച്ച്, ജനങ്ങളുമായി മലയാളത്തിൽ സംസാരിക്കും എന്നായിരുന്നു തെരഞ്ഞെടുപ്പ് കാലത്ത് വോട്ടർമാർക്ക് നൽകിയ ഉറപ്പ്. താനും സഹോദരിയും അടക്കം വയനാടിന് ഇനി രണ്ട് എംപിമാർ ഉണ്ടെന്ന് കരുതാമെന്നായിരുന്നു രാഹുൽ ഗാന്ധി അന്ന് പറഞ്ഞിരുന്നത്. എന്നാൽ രണ്ട് പേരെയും ഈ പ്രദേശങ്ങളിലെങ്ങും കാണാനില്ലെന്നാണ് ഇപ്പോൾ കോൺഗ്രസുകാർ പോലും വിഷമം പങ്കുവെക്കുന്നത്. ലോക്സഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തശേഷം കഴിവർഷം നവംബർ 30നും ഡിസംബർ ഒന്നിനും പിന്നീട് കഴിഞ്ഞ ആഴ്ചയും ആണ് വയനാട്ടിൽ സന്ദർശനം നടത്തിയത്. ആദ്യ രണ്ട് ദിവസങ്ങളിലായി വോട്ടർമാരെ നന്ദി അറിയിക്കുന്ന യാത്രകളിലായിരുന്നു അവർ പങ്കെടുത്തത്. വയനാട്ടിൽ നിന്നുള്ള എംപിയായി വിജയിച്ച രാഹുൽ ഗാന്ധി രാജിവെച്ച ഒഴിവിലാണ് പ്രിയങ്ക ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കന്നിയങ്കത്തിന് ഇറങ്ങിയ പ്രിയങ്കക്ക് മിന്നും വിജയമാണ് വയനാട്ടുകാർ സമ്മാനിച്ചത്. നാല് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തോടെ ആയിരുന്നു ജയം. ലോക്സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയ ഭൂരിപക്ഷവും മറികടക്കുന്നതായിരുന്നു പ്രിയങ്കയുടെ വിജയം. ഇതിനിടെ രാധയുടെ വീട്ടിലേക്കുളള യാത്രയ്ക്കിടെ വയനാട് കണിയാറത്ത് പ്രിയങ്ക ഗാന്ധിക്ക് നേരെ സിപിഎം പ്രവർത്തകർ കരിങ്കൊടി കാണിക്കുകയുണ്ടായി. ഇത് പ്രിയങ്കയ്ക്കെതിരായ പ്രതിഷേധം സിപിഎം കടുപ്പിക്കുന്നതിന്റെ സൂചനയായിരുന്നു. രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകർത്ത എസ്എഫ്ഐ നടപടി വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.





