ഹൈദരാബാദ്: റംസാന്‍ വ്രതത്തിന്റെ പശ്ചാത്തലത്തില്‍ മുസ്‌ലിം ജീവനക്കാർക്ക് ഒരു മണിക്കൂര്‍ ജോലി സമയം കുറച്ച്
തെലങ്കാന സര്‍ക്കാര്‍. എന്നാൽ കോൺഗ്രസ് സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി. തെലങ്കാന സര്‍ക്കാര്‍ തീരുമാനം പ്രീണനമാണെന്നാണ് ബിജെപിയുടെ ആരോപണം. മാര്‍ച്ച് ആദ്യത്തില്‍ തുടങ്ങുന്ന റംസാന്‍ വ്രതാരംഭം മുതല്‍ ഒരു മാസത്തേക്കാണ് ജോലി സമയത്തില്‍ ഒരു മണിക്കൂര്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. തെലങ്കാന ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
എല്ലാവര്ക്കും തുല്യ അവകാശങ്ങൾ നൽകണമെന്നും അല്ലെങ്കിൽ ആർക്കും നൽകരുതെന്നും ഇത് മതപരമായ ഭിന്നത ഉണ്ടാക്കുമെന്നും ബിജെപി എംഎല്‍എ രാജ സിങ് പറഞ്ഞു. എന്നാൽ ബിജെപി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും എല്ലാ മതങ്ങളുടെയും ഉത്സവങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അവധി നൽകുന്നുണ്ടെന്നും
ദസറയ്ക്ക് 13 ദിവസമാണ് തെലങ്കാന സര്‍ക്കാര്‍ അവധി നല്‍കിയതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.






