കോൺഗ്രസിലെ തെറ്റായ സമീപനങ്ങളും കുടുംബാധിപത്യവും ഒക്കെയായിരുന്നു കോൺഗ്രസ്-എസ്സിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്. കോൺഗ്രസ് എസ് എന്നാൽ ഒരുകാലത്ത് സംശുദ്ധ കോൺഗ്രസ് എന്നായിരുന്നു പറയപ്പെട്ടിരുന്നത്. ആ സംശുദ്ധ കോൺഗ്രസുകാരാണ് പിന്നീട് എൻസിപിക്കാർ ആയതും, അതിൽ ചിലർ ഇപ്പോൾ രൂപമാറ്റം സംഭവിച്ച് എൻസിപി-എസ് ആയതും. പാർട്ടി തുടങ്ങിയ ഇടത്ത് ഉണ്ടായിരുന്ന സംശുദ്ധത ഒന്നും ഇന്നത്തെ എൻസിപി-എസിന് ഇല്ല. തീർത്തും അധികാരത്തിന്റെ അപ്പക്കക്ഷണത്തിന് പിന്നാലെ സഞ്ചരിക്കുന്ന ഒരു സെറ്റപ്പ് മാത്രമാണ് ഇപ്പോൾ എൻസിപി-എസ്.
വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ മുന്നോട്ടുപോകുന്ന കാലത്തായിരുന്നു കോൺഗ്രസ് വിട്ട് പി സി ചാക്കോ എൻ സി പിയിലേക്ക് എത്തുന്നത്. പിന്നീട് അങ്ങോട്ട് പാർട്ടിക്ക് ദുർഗതിയായിരുന്നു. ഇപ്പോൾ ആകട്ടെ ചാക്കോ മാറി തോമസ് കെ തോമസിലേക്ക് എത്തുമ്പോൾ പാർട്ടിയുടെ അവസ്ഥ ഒന്നുംകൂടി ദയനീയമാകുന്നു. തോമസ് കെ തോമസ് സംസ്ഥാന പ്രസിഡന്റ് ആയതിന് പിന്നാലെ അദ്ദേഹം പ്രതിനിധീകരിക്കുന്ന ആലപ്പുഴ ജില്ലയിൽ ഉൾപ്പെടെ പാർട്ടിയിൽ നിന്നും രാജിയുമായി ഒട്ടേറെ നേതാക്കളും പ്രവർത്തകരുമാണ് ഓരോ ദിവസവും രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്.
ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റും ജനറൽ സെക്രട്ടറിമാരും നിയോജകമണ്ഡലം പ്രസിഡന്റുമാരും ഉൾപ്പെടെയുള്ള വൻ നിരയാണ് പുതിയ പ്രസിഡന്റ് തോമസ് കെ തോമസിനെതിരെ വിമർശനമുയർത്തി പാർട്ടിക്ക് പുറത്തേക്ക് പോയത്. പി സി ചാക്കോയുമായും, തോമസ് കെ തോമസുമായുമുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന്, പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന സതീഷ് തോന്നക്കൽ രാജി പ്രഖ്യാപിച്ചത് ആയിരുന്നു എല്ലാത്തിനും തുടക്കം. അദ്ദേഹത്തോട് ഐക്യപ്പെട്ടുകൊണ്ട് നിരവധി പേരാണ് പിന്നീട് രാജിവച്ചതും ഇപ്പോൾ രാജി സന്നദ്ധത അറിയിച്ചു മുന്നോട്ടുവരുന്നതും. തോമസ് കെ തോമസ് തന്നെയാണ് ഇടതുമുന്നണിയുടെ സ്ഥാനാർത്ഥിയായി വരുന്നതെങ്കിൽ കുട്ടനാട്ടിൽ മത്സരിക്കുമെന്ന് സതീഷ് തോന്നക്കൽ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.






