കോൺഗ്രസിന്റെ കേരളത്തിലെ ഇന്നത്തെ നേതാക്കളിൽ ജന സ്വീകാര്യതയിൽ മുൻപിൽ നിൽക്കുന്ന ഒരാളാണ് മൂവാറ്റുപുഴ എംഎൽഎ കൂടിയായ മാത്യു കുഴൽനാടൻ. രാഷ്ട്രീയത്തിലും അതിനു പുറത്തും 100% പ്രൊഫഷണൽ ആയ ഒരാളാണ് മാത്യു. എന്നാൽ പല ഘട്ടങ്ങളിലും ഈ പ്രൊഫഷണലിസം കോൺഗ്രസിന്മേൽ വിനയായി മാറുകയാണ്. പാര്‍ട്ടിക്കുള്ളില്‍ വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാതെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ നടത്തുന്ന നീക്കങ്ങള്‍ കോണ്‍ഗ്രസിന് ക്ഷീണമാകുകയാണ്. വലിയ അഭിഭാഷകന്‍ എന്ന ഭാവത്തില്‍ ഇറങ്ങി തിരിച്ചതാണ് വിനയായതെന്ന് പാര്‍ട്ടിക്കാര്‍ക്ക് അഭിപ്രായമുണ്ട്. മാസപ്പടി വിഷയത്തില്‍ പ്രതിരോധത്തിലായ സര്‍ക്കാരിനെയും സിപിഎമ്മിനേയും ആവേശത്തിലാക്കുന്ന കാര്യങ്ങളാണ് കുഴല്‍നാടന്റെ ഈ ഇടപാടുകള്‍ മൂലം ഉണ്ടായിരിക്കുന്നത്.
മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ മാസപ്പടി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയല്‍ പോയത് തികഞ്ഞ് അബദ്ധമായി എന്നാണ് പാര്‍ട്ടിക്ക് അകത്തും പുറത്തും ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിലയിരുത്തല്‍. അഴിമതി നടന്നു എന്ന് പറയുന്നതല്ലാതെ തെളിവുകള്‍ ഒന്നും ഹാജരാക്കിയില്ലെന്ന് പറഞ്ഞാണ് ഹൈക്കോടതി കുഴല്‍നാടന്റെ ഹര്‍ജി തള്ളിയത്. ഇത്രയേ ഉള്ളുവോ കുഴല്‍നാടന്റെ വക്കീല്‍ ബുദ്ധിയെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി മകള്‍ക്കെതിരായ ആരോപണം ഉന്നയിച്ച് കൈയ്യടി നേടിയതോടെയാണ് മാത്യു കുഴല്‍നാടന്റെ ശ്രദ്ധ ഈ കേസില്‍ മാത്രമായി പതിയുന്നത്.
അന്ന് മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ അമ്പരന്ന് പോയെങ്കിലും പിന്നീട് തരം കിട്ടുമ്പോഴെല്ലാം ഈ വിഷയം സഭക്ക് അകത്തും പുറത്തും ഉന്നയിക്കുന്നത് മൂവാറ്റുപഴ എംഎല്‍എ പതിവാക്കിയിരുന്നു. ഇതില്‍ ഭരണപക്ഷം അസ്വസ്ഥമാകുന്നതും പതിവായി. ഇതിലെ സാധ്യത മനസിലാക്കിയാണ് കോൺഗ്രസ് നേതൃത്വത്തോട് കൃത്യമായ ആലോചനയില്ലാതെ ഈ വിഷയത്തില്‍ നിയമപോരാട്ടം തുടങ്ങിയത്. അതോടൊപ്പം തന്നെ ചില കോൺഗ്രസ് നേതാക്കളുടെ പേരും പണം കൈപ്പറ്റിയവരിൽ ഉള്ളപ്പോൾ കൂടിയാണ് മാത്യു പോരാട്ടത്തിന് ഇറങ്ങിയത്. ഇതും നേതൃത്വത്തിന് അതൃപ്തിക്ക് ഇടവരുത്തി.






