തിരുവനന്തപുരം: പഞ്ചായത്തിൽ വെമ്പന്നൂർ– ചെറിയകൊണ്ണി റോഡിന്റെ വശത്തെ കരിങ്കൽക്കെട്ട് തകർന്നതോടെ യാത്ര ദുരിതത്തിലായി. റോഡിൽ നിയന്ത്രണം ഏർപ്പെടുത്തി വാഹനങ്ങൾ കടന്നുപോകുന്നത് ഒരു വശത്ത് കൂടെ മാത്രമാക്കി.
കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ മഴയിലാണ് കുറുന്തോട്ടത്ത് കരിങ്കൽക്കെട്ട് ഇടിഞ്ഞ് 20 അടിയോളം താഴ്ചയിലേക്ക് പതിച്ചത്. വാട്ടർ അതോറിറ്റി അധികൃതരാണ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ജപ്പാൻ ശുദ്ധജല പദ്ധതിയുടെ പൈപ്പുകൾ ഈ റോഡിലൂടെയാണ് കടന്നുപോകുന്നുണ്ട്. ജലവിതരണം നിയന്ത്രിക്കുന്നതിനുള്ള വാൽവ് ചേംമ്പർ സംരക്ഷണ ഭിത്തി തകർന്ന ഭാഗത്തിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്.
കൂടുതൽ മണ്ണ് ഇടിഞ്ഞാൽ ഇതിന് നാശം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിനെ തുടർന്നാണ് വാട്ടർ അതോറിറ്റി അധികൃതർ വാഹനങ്ങളെ ഒരു വശത്ത് മാത്രമാക്കി നിയന്ത്രിച്ചത്. ഇവിടെ ഉണ്ടായിരുന്ന വൈകുണ്ഡസ്വാമിയുടെ സ്മൃതിമണ്ഡപവും തകർന്നു. സമീപത്തെ പാറക്വാറികളിൽ നിന്ന് അമിത ഭാരം കയറ്റിയ ലോറികളും മുൻപ് ഇൗ റോഡ് വഴിയാണ് സഞ്ചരിച്ചിരുന്നത്. ഇപ്പോൾ ലോറികൾക്ക് റോഡിൽ നിയന്ത്രണം ഏർപ്പെടുത്തി.
ഇടിഞ്ഞ ഭാഗത്തിന് സമീപത്ത് നിന്നാണ് കുറുന്തോട്ടം കല്ലുവരമ്പ് റോഡും തുടങ്ങുന്നത്. കരിങ്കൽകെട്ട് ഇടിഞ്ഞ് കിടക്കുന്നതിന് തുടർന്ന് സമീപത്തെ തോട്ടിലും വെള്ളം കെട്ടിക്കിടക്കുകയാണ്. ഇനിയും വെള്ളം ഉയർന്നാൽ സമീപത്തെ കൃഷിയിടങ്ങളിലേക്ക് കയറാനും സാധ്യതയുണ്ട്. തകർന്ന ഭാഗം ഉടനടി നവീകരിക്കണമെന്നും ഇല്ലെങ്കിൽ റോഡിന്റെ വശം കൂടുതൽ ഇടിയാൻ സാധ്യത ഉണ്ടെന്നും നാട്ടുകാർ പറഞ്ഞു.
പൊതു മരാമത്ത്, വാട്ടർ അതോറിറ്റി അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും ഉടനടി പരിഹാരം കാണുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ആർ.കല പറഞ്ഞു.










