കൊച്ചി∙ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഉദയംപേരൂർ സ്വദേശി തോക്കുമായി എത്തിയതിനെ തുടർന്ന് എസെൻസ് ഗ്ലോബൽ ലിറ്റ്മസ് 25 സ്വതന്ത്ര ചിന്താ സമ്മേളനം താത്കാലികമായി നിർത്തിവച്ചു. ആളുകളെ സ്റ്റേഡിയത്തിനു പുറത്തിറക്കി പരിശോധന നടത്തി. തോക്കുമായി എത്തിയ ആളെക്കുറിച്ചുള്ള വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. ലൈസന്‍സുള്ള തോക്കാണെന്ന് പൊലീസ് അറിയിച്ചു. പരിശോധനകൾ നടക്കുകയാണെന്നും ആശങ്കവേണ്ടെന്നും പൊലീസ് വ്യക്തമാക്കി.
‘‘20 മിനിട്ടു നേരത്തേക്ക് പരിപാടി നിർത്തുകയാണെന്ന് സംഘാടകർ പറഞ്ഞു. സാങ്കേതിക പ്രശ്നമാണെന്നാണ് പറഞ്ഞത്. പിന്നീട് പൊലീസെത്തി എല്ലാവരെയും പുറത്തിറക്കി സ്റ്റേഡിയം പരിശോധിച്ചു’’–പരിപാടിയിൽ പങ്കെടുക്കാനെത്തിയ ആൾ മാധ്യമങ്ങളോട് പറഞ്ഞു. സ്വയരക്ഷയ്ക്കായി തോക്ക് കൈവശം വച്ചെന്നാണ് പിടിയിലായ ആൾ പൊലീസിനോട് പറഞ്ഞത്. ഇയാളുടെ പശ്ചാത്തലം പരിശോധിക്കുകയാണ്. സാഹിത്യകാരി തസ്‌ലിമ നസ്റിൻ വൈകുന്നേരം പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.




