റിയാദ്: തലയ്ക്ക് പരിക്കേറ്റ് റിയാദിലെ കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ (ശുമൈസി ആശുപത്രി) ചികിത്സയിലായിരുന്ന മലയാളി യുവാവിനെ ആശുപത്രിയിൽ നിന്നും കാണാതായി. തൃശൂർ ഒല്ലൂർ പാലക്കൽ തോമസിെൻറ മകൻ ടിൻസനെയാണ് (38) കഴിഞ്ഞ ദിവസം രാത്രി മുതൽ കാണാതായത്.
കഴിഞ്ഞ മെയ് 18-ന് സ്വകാര്യ ആശുപത്രിയിൽ നിന്നും വിദഗ്ധ ചികിത്സയ്ക്കായി ശുമൈസി ആശുപത്രിയിൽ എത്തിച്ച ശേഷം തീവ്രപരിചരണ വിഭാഗത്തിൽ ചില ദിവസങ്ങൾ ചികിത്സയിലായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ജനറൽ വാർഡിലേക്ക് മാറ്റിയെങ്കിലും, പൂർണ്ണമായ ഓർമ്മശക്തി വീണ്ടെടുക്കാൻ മുമ്പ് അദ്ദേഹം ആശുപത്രിയിൽ നിന്ന് കാണാതായി.
രാജ്യസഭാ എം.പി. പി.പി. സുനീർ വിഷയത്തിൽ ഇടപെട്ട്, റിയാദിലെ സാമൂഹിക പ്രവർത്തകനും ന്യൂ ഇന്ത്യ സാംസ്കാരിക വേദി ഭാരവാഹിയായ എം. സാലി ആലുവയുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു.
രണ്ട് വർഷം മുമ്പ് ടിൻസൻ റിയാദ് എക്സിറ്റ് 17-ലുള്ള ടയർ കടയിൽ ജോലി ചെയ്തിരുന്നു. ഇഖാമ കാലാവധി കഴിഞ്ഞതിനാൽ നിലവിൽ താമസസ്ഥലവും സുഹൃത്തുക്കളും സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ റിയാദിലെ സാമൂഹിക പ്രവർത്തകരുമായി അല്ലെങ്കിൽ കെ.എം.സി.സി ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.






