കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ കനാലിൽ ഒഴുക്കിൽപ്പെട്ട് ചികിത്സയിൽ കഴിയുകയായിരുന്ന മൂന്നാമത്തെ വിദ്യാർത്ഥിയും മരിച്ചു. കോട്ടയം മണർകാട് ഒറ്റപ്ലാക്കൽ വീട്ടിൽ എമിൽ സുനിലാണ് മരിച്ചത്. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് പുലർച്ചെ 2.50നായിരുന്നു അന്ത്യം.
ഇതോടെ പെരിയാർ വാലി കനാലിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികളും മരണപ്പെട്ടു. മൂന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥികളായ മലപ്പുറം സ്വദേശികളായ അജ്മൽ, അജ്സൽ എന്നിവർ ഇന്നലെ തന്നെ മുങ്ങിമരിച്ചിരുന്നു.
എറണാകുളം പെരുമ്പാവൂരിലെ ചെറുകുന്നം കെ.എം.പി കോളേജിലെ വിദ്യാർത്ഥികളാണ് മൂവരും. സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയതിനിടെയാണ് അപകടം സംഭവിച്ചത്. ഭൂതത്താൻകെട്ട് അണക്കെട്ടിൽ നിന്ന് ആലുവയിലേക്ക് ഒഴുകുന്ന പെരിയാർ വാലി കനാൽ ഗ്രാമീണ മേഖലകളിലൂടെ കടന്നുപോകുന്ന ഒന്നാണ്. ചില ഭാഗങ്ങളിൽ കൂടുതലായ ആഴവും വീതിയുമുള്ളതിനാൽ അപകടസാധ്യത കൂടുതലാണെന്ന് പ്രദേശവാസികൾ പറയുന്നു.
ഹർത്താൽ കാരണം കോളേജിന് അവധി ലഭിച്ചതോടെ ആറംഗ സംഘം കുളിക്കാനായി കനാലിലെത്തിയതായിരുന്നു. മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.




