മലപ്പുറം: അരീക്കോട് സ്വദേശിയും വിദ്യാർത്ഥിയും സി.പി.എം സൈബർ പോരാളിയുമായ അബുവിൻ്റെ ദുരൂഹ മരണത്തിൽ അന്വേഷണവും നടപടികളും ഊർജിതപ്പെടുത്തണമെന്ന കുടുംബത്തിൻ്റെ ആവശ്യം സത്വരമായി നിറവേറ്റണമെന്ന് മുൻ സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം കെ എം മുഹമ്മദ് ഖാസിം കോയ അധികൃതരോട് ആവശ്യപ്പെട്ടു.
മരണം സംഭവിച്ചിട്ട് മൂന്നാഴ്‌ചകളായി. അബുവിൻ്റെ അരീക്കോട് പൂക്കിടിയിലുള്ള കുടുംബത്തെ സന്ദർശിച്ചു കൊണ്ട് സംഭവത്തിൽ മതിയായ നീക്കങ്ങൾ ഇനിയും ഉണ്ടായിട്ടില്ലെന്നും സമഗ്രമായ അന്വേഷണമാണ് വേണ്ടതെന്നുമുള്ള കുടുംബത്തിന്റെ ആവശ്യം അധികൃതർ താമസംവിനാ കണക്കിലെടുക്കണമെന്നും ഖാസിം കോയ ആവർത്തിച്ചു. ദുഃഖം പേറുന്ന കുടുംബങ്ങളെ ആശ്വസിപ്പിച്ച അദ്ദേഹം പരേതൻ്റെ വേണ്ടി കൂട്ടമായി ദീർഘനേരം പ്രാർത്ഥിച്ചു.
എൽഎൽബി അവസാന വർഷ വിദ്യാർത്ഥിയായ അബുവിനെ താമസിക്കുന്ന ഹോസ്റ്റലിൽ വെച്ചാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എൽഎൽബി പൂർത്തീകരിക്കാൻ മാസങ്ങൾ ബാക്കി നിൽക്കെ അബുവിന് ആത്മഹത്യ ചെയ്യാൻ സാമ്പത്തികമായോ മറ്റുള്ള മാനസിക പ്രയാസങ്ങളോ ഇല്ലായെന്ന് കുടുംബങ്ങൾ പറഞ്ഞു. “ഞങ്ങളുടെ കുടുംബം പണ്ഡിതകുടുംബമാണ്. ഞങ്ങളെക്കാൾ ആത്മധൈര്യം ഉള്ള കുട്ടിയാണ്. അങ്ങനെ ഒരിക്കലും അവൻ ചെയ്യില്ല”: കുടുംബാംഗങ്ങൾ ആവർത്തിച്ചു.






