കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തുടർ അന്വേഷണത്തിന് തലശ്ശേരി ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. നാല് കാര്യങ്ങളിൽ വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. എന്നാൽ തുടർ അന്വേഷണം ഭാഗികമായി മാത്രമാണ് കോടതി അനുവദിച്ചത്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.
പ്രതി പി.പി. ദിവ്യയുടെ മുഴുവൻ ഫോൺ വിവരങ്ങളും ശേഖരിക്കണമെന്നും കോടതി അന്വേഷണ സംഘത്തോട് നിർദേശിച്ചു. കേസിൽ സമർപ്പിച്ച കുറ്റപത്രത്തിൽ 13 പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് മഞ്ജുഷ കോടതിയെ സമീപിച്ചത്.
പ്രതി ഭരിക്കുന്ന പാർട്ടിയുമായി ബന്ധപ്പെട്ട വ്യക്തിയായിട്ടും ആവശ്യമായ തെളിവുകൾ ശേഖരിച്ചില്ലെന്നും പ്രശാന്തനിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന വ്യാജകേസ് നിർമ്മിക്കാൻ ശ്രമിച്ചുവെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. പി.പി. ദിവ്യയും പ്രശാന്തനും തമ്മിലുള്ള ഫോൺ കോൾ രേഖകളും ചാറ്റുകളും എസ്ഐടി പരിശോധിച്ചിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
കൂടാതെ പി.പി. ദിവ്യ ഡിലീറ്റ് ചെയ്ത ചാറ്റുകൾ വീണ്ടെടുക്കണമെന്നും പ്രതിയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫോൺ വിവരങ്ങൾ ശേഖരിക്കാനും ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടുതൽ അന്വേഷണം നടത്താനും കോടതി നിർദേശം നൽകിയിരിക്കുന്നത്.






