മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27)യെ തിങ്കളാഴ്ച ഉച്ചയോടെ താമസിച്ചിരുന്ന ക്വാർട്ടേഴ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
സംഭവത്തിൽ ദുരൂഹതയുണ്ടെന്നും മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അഫ്‌സിലയുടെ ബന്ധുവായ കേളോത്ത് സുലൈമാൻ മാനന്തവാടി പൊലീസിൽ പരാതി നൽകി. ഭർത്താവ് ജാബിറും അദ്ദേഹത്തിന്റെ വീട്ടുകാരും അഫ്‌സിലയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
ദമ്പതികൾക്കിടയിൽ മുൻപും പലതവണ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും മഹല്ല് കമ്മിറ്റി ഉൾപ്പെടെയുള്ളവരുടെ ഇടപെടലിലൂടെ ഒത്തുതീർപ്പ് ശ്രമങ്ങൾ നടന്നിരുന്നുവെന്നും കുടുംബം പറയുന്നു. പ്രശ്നങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ പൊലീസ് മുഖേനയും അനുരഞ്ജന ചർച്ചകൾ നടന്നിരുന്നു. എട്ട്, ആറ്, ഒരു വയസ്സിൽ താഴെ പ്രായമുള്ള മൂന്ന് മക്കളെ പരിഗണിച്ചാണ് പ്രശ്നങ്ങൾ പരിഹരിക്കാൻ കുടുംബം ശ്രമിച്ചതെന്നും ബന്ധുക്കൾ വ്യക്തമാക്കി.
അഫ്‌സിലയുടെ മരണം ആത്മഹത്യയല്ല, മറിച്ച് കൊലപാതകമാണെന്ന സംശയമുണ്ടെന്ന് സുലൈമാൻ ആരോപിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും അഫ്‌സിലയുടെ സഹോദരങ്ങളും ആവശ്യപ്പെട്ടു.
പടിഞ്ഞാറത്തറ കുപ്പാടിത്തറ സ്വദേശിനിയായ അഫ്‌സില പരേതനായ തെറ്റത്ത് കുഞ്ഞാലിയുടെയും കേളോത്ത് നബീസയുടെയും മകളാണ്. വയനാട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ചൊവ്വാഴ്ച വൈകീട്ടോടെ മൃതദേഹം കുപ്പാടിത്തറ നടമ്മൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ സംസ്കരിച്ചു.






