ആഞ്ഞടിച്ച വിദ്യാർത്ഥി പ്രക്ഷോഭത്തിന് മുന്നിൽ മുട്ടുമടക്കേണ്ടി വന്ന കേന്ദ്രസർക്കാർ, പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത വിദ്യാർഥിനേതാക്കൾക്കെതിരെ പ്രതികാരനടപടികൾ തുടരുകയാണ്. ഇന്നലെ അപ്രതീക്ഷിതമായി സിപിഐ എം ആസ്ഥാനമായ എ കെ ജി ഭവനിലേക്ക് ഒരു കൂട്ടം പോലീസുകാർ ഇരച്ചെത്തുകയായിരുന്നു. പ്രക്ഷോഭത്തെ മുന്നിൽനിന്ന് നയിച്ച എസ്‌എഫ്‌ഐ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്‌ത് തുറങ്കലിൽ അടയ്ക്കുക എന്നതായിരുന്നു ആ വരവിന്റെ പ്രധാന ലക്ഷ്യം.
ആ സമയം അവിടെയുണ്ടായിരുന്ന ജോൺ ബ്രിട്ടാസ് എംപിയടക്കമുള്ള സിപിഐ എം നേതാക്കളും എംപിമാരും പ്രവർത്തകരും നടത്തിയ സമയോചിത ഇടപെടലാണ് പൊലീസ് നീക്കം പൊളിച്ചത്. ഒരു ദേശിയ പാർട്ടിയുടെ കേന്ദ്ര ഓഫീസിലേക്ക് അതിക്രമിച്ചുകയറാൻ ആഭ്യന്തരമന്ത്രി അമിത് ഷാ നിയന്ത്രിക്കുന്ന ഡൽഹി പൊലീസ് മുതിർന്നുവെന്നതും അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണ്. ഒരുപക്ഷേ ജോൺ ബ്രിട്ടാസ് നടത്തിയ ചെറുത്തുനിൽപ്പ് ഇല്ലായിരുന്നെങ്കിൽ ഐഷിയെ ഇന്നലെ തന്നെ അറസ്റ്റ് ചെയ്യുമായിരുന്നു.
പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പേരിൽ നടപടികൾ പാടില്ലെന്ന സുപ്രീംകോടതി നിർദേശത്തിനു പിന്നാലെയാണ് ഐഷിക്കെതിരായി ഇത്തരത്തിലുള്ള ഒരു നടപടിക്ക് പോലീസ് ഒരുങ്ങിയത്. പ്രക്ഷോഭകർക്കു നേരെ പ്രതികാരമുണ്ടാകില്ലെന്ന കേന്ദ്ര സർക്കാർ നൽകിയ ഉറപ്പും ലംഘിക്കപ്പെട്ടു. ജന്തർ മന്തർ പ്രക്ഷോഭത്തിനു ശേഷവും ജനാധിപത്യമര്യാദകൾ പാലിക്കാൻ കേന്ദ്രസർക്കാർ ഒരുക്കമല്ലെന്നതിന് തെളിവാണിത്.
വിഷയത്തെ നിസ്സാരമായി കാണാൻ സിപിഎമ്മും പ്രതിപക്ഷവും ഒരുക്കമല്ലെന്നതിന്റെ തെളിവാണ് ഇന്ന് സഭയ്ക്കുള്ളിൽ നടന്ന കനത്ത പ്രതിഷേധങ്ങൾ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് വിഷയം ഉന്നയിച്ച് ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടതോടെയാണ് സഭ പ്രക്ഷുബ്ദമായത്. പൊലീസ് എന്തിനാണ് ദേശിയ പാർട്ടിയുടെ ഓഫീസിൽ കയറിയതെന്നും യൂണിഫോം ഇല്ലാതെ ഉദ്യോഗസ്ഥർ എത്തിയത് ഗൗരവതരമാണെന്നും ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
ഡൽഹി പൊലീസിനേയും ജോൺ ബ്രിട്ടാസ് രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നുണ്ട്. ഐഷിയെ തിഹാറിലിടാം എന്ന് മോഹിച്ച് വന്ന പൊലീസ് ഇളിഭ്യരായെന്ന് പരിഹസിച്ച അദ്ദേഹം ഐഷി ക്രിമിനലോ തട്ടിപ്പുകാരിയോ പിടികിട്ടാപ്പുള്ളിയോ അല്ല. ജനകീയ സമരത്തിന്റെ ഭാഗമായി നിൽക്കുന്ന സമരനായികയാണെന്നും പറയുന്നു. അതെ, സമരങ്ങൾക്ക് മുന്നിൽ നിന്ന് പോരാടി എന്നതാണ് ഐഷിയിൽ പൊലീസ് കാണുന്ന ക്രമിനൽ കുറ്റം. അങ്ങനെയൊരാളെ അറസ്റ്റ് ചെയ്യാൻ വലിയൊരു പൊലീസ് സന്നാഹവുമായി ഒരു ദേശിയ പാർട്ടിയുടെ ഓഫിലേക്ക് കയറിച്ചെന്നതിന്റെ പിന്നിലെ തേജോവികാരവും ജനങ്ങൾക്ക് മനസിലാക്കാവുന്നതേയുള്ളൂ.
സുപ്രീം കോടതിയുടെ നിർദ്ദേശങ്ങളെ പോലും മറന്നു കൊണ്ട് ഇത്ര തിടുക്കത്തിൽ എന്തുകൊണ്ടാരിക്കാം ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനായി പോലീസ് എത്തിയത്. കേവലം 30 വയസ് മാത്രമുള്ള ഒരു പെൺകുട്ടിയെ എന്തുകൊണ്ടാകാം ഡൽഹി പോലീസുകാർ പേടിച്ചത്? പശ്ചിമ ബംഗാളിൽ ജനിച്ച ഐഷി ഘോഷ് ഇന്ത്യയിലെ പ്രമുഖ വിദ്യാർത്ഥി നേതാക്കളിൽ ഒരാളാണ്. ബാല്യകാല വിദ്യാഭ്യാസം സ്വന്തം സംസ്ഥാനത്താണ് പൂർത്തിയാക്കിയത്. തുടർന്ന് ഉന്നത പഠനത്തിനായി ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിലേക്ക് എത്തി. അവിടെ നിന്നാണ് കാര്യങ്ങൾക്ക് തുടക്കമിടുന്നത്.
വിദ്യാർത്ഥിയായിരിക്കെ സാമൂഹിക നീതി, പൊതുവിദ്യാഭ്യാസം, ജനാധിപത്യ മൂല്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സജീവമായി ഇടപെടുകയും, എസ് എഫ് ഐലൂടെ സജീവ വിദ്യാർത്ഥി രാഷ്രിയത്തിലേക്ക് പ്രവേശിക്കുകയൂം ചെയ്തു. 2019-ൽ ജെഎൻയു യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഐഷി ഘോഷ് ദേശീയതലത്തിൽ ശ്രദ്ധേയയായത്. പ്രസിഡന്റായിരിക്കെ സർവകലാശാലയിലെ ഫീസ് വർധനയ്‌ക്കെതിരായും ഹോസ്‌റ്റലുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായും മറ്റും നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി.
2020 ൽ ജനുവരിയിൽ യൂണിവേഴ്സിറ്റി ക്യാമ്പസിലേക്ക് അതിക്രമിച്ചുകയറിയ ഒരുകൂട്ടം അക്രമകാരികൾ ഇരുമ്പ് വെച്ചാണ് അന്ന് ഐഷി ഘോഷിന്റെ തലയടിച്ചു പൊട്ടിച്ചത്. അക്രമികൾക്കെതിരെ നടപടിയാവശ്യപ്പെട്ടുള്ള പ്രക്ഷോഭം ആഗോളശ്രദ്ധ പിടിച്ചുപറ്റി. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കിടന്ന ഐഷിയെ കാണാൻ എത്തിയ അമ്മ പറഞ്ഞത് ” ആളുമാറിയാണ് നിന്നെ ആക്രമിച്ചതെങ്കിൽ എനിക്ക് സങ്കടമുണ്ടായേനെ, പക്ഷെ അവർ നിന്നെ ഭയക്കുന്നതുകൊണ്ടാണ് നിന്നെ ആക്രമിക്കാനായി അവിടെ എത്തിയത്, നീ മകളായി ജനിച്ചതിൽ എനിക്ക് അഭിമാനമുണ്ടെന്നാണ്”. അമ്മയുടെ വാക്കുകളെ ആർജ്ജവമായെടുത്തുകൊണ്ട് പരിക്കുകൾ ഭേദമാകും മുന്നേ സമരമുഖത്തേക്ക് തിരികെയെത്തി ആ പെൺകുട്ടി. ഒടിഞ്ഞ കൈയ്യും തലയിലെ മുറിവിലെ കെട്ടുമായി ആവേശത്തോടെ മുദ്രാവാക്യങ്ങൾ വിളിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന ഐഷിയുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കപ്പെട്ടു. 13 വർഷങ്ങൾക്ക് ശേഷം ഇടതിന്റെ മുഖമായി മാറിയ കരുത്തയായ പെൺകുട്ടിയായിരുന്നു ഐഷി.
2021ൽ ബംഗാ ഭവനിലേക്ക് മാർച്ച് സംഘടിപ്പിച്ചതിന് ഐഷിക്കും എസ്‌എഫ്‌ഐ പ്രവർത്തകർക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. അതാണ് ഇപ്പോൾ പൊടിതട്ടിയെടുത്തത്. പട്യാല ഹൗസ് കോടതി കഴിഞ്ഞ ഏപ്രിലിൽ കേസ് പരിഗണിച്ചപ്പോൾ ഹാജരാകാൻ ഐഷിക്ക് കഴിഞ്ഞിരുന്നില്ല. തുടർന്ന് കോടതി പുറപ്പെടുവിച്ച വാറന്റാണ് വ്യാഴാഴ്‌ച കേസ് വീണ്ടും പരിഗണിക്കാനിരിക്കെ തിരക്കിട്ട് നടപ്പാക്കാൻ പൊലീസ് ശ്രമിച്ചത്. ജന്തർ മന്തർ സമരത്തിലടക്കം കഴിഞ്ഞ മൂന്നുമാസമായി ഡൽഹി പൊലീസിന്റെ കൺമുന്നിൽത്തന്നെ ഐഷിയുണ്ടായിട്ടും അറസ്റ്റിന് മുതിരാതിരുന്ന പൊലീസാണ് തിരക്കിട്ട് ഇന്നലെ അറസ്റ്റ് ചെയ്യാനായി പാഞ്ഞെത്തിയത്.
എ.കെ.ജി സെന്ററിൽ പോലീസ് എത്തിയത് യൂണിഫോമോ നെയിം പ്ലേറ്റോ ഇല്ലാതെയാണ്. സിവിൽ ഡ്രസ്സിലെത്തിയ ഉദ്യോഗസ്ഥയെ യൂണിഫോം എവിടെയെന്ന് പറഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി ചോദ്യം ചെയ്തു. തുടർന്ന്, കോടതിയിൽ നിന്ന് വരുമ്പോൾ മഴയായതിനാലാണ് നെയിം പ്ലേറ്റും യൂണിഫോമും ധരിക്കാതിരുന്നതെന്ന മറുപടിയാണ് പൊലീസ് നൽകിയത്. മാനദണ്ഡങ്ങൾ പാലിക്കാതെ അറസ്റ്റ് അനുവദിക്കില്ലെന്നും യൂണിഫോം ധരിച്ച് വരാനും എം.പി ഉറപ്പിച്ചു പറഞ്ഞതോടെ ഐഷിയെ അറസ്റ്റ് ചെയ്യാതെ പൊലീസ് സംഘം ഒടുവിൽ തിരികെ മടങ്ങി. മുമ്പ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഐഷി ഘോഷിനെ കസ്റ്റഡിയിലെടുക്കാൻ ഡൽഹി പൊലീസ് എത്തിയത് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും, ഏത് കേസിന്റെ പേരിലാണ് ഈ നീക്കമെന്ന് വ്യക്തമാക്കാൻ പൊലീസ് ഇതുവരെയും തയ്യാറായിട്ടില്ല.
സംഘപരിവാറിന്റെയും ഡൽഹി പൊലീസിന്റെയും നിരന്തരമായ വേട്ടയാടലുകളെ തെല്ലും കൂസാതെയാണ് ജന്തർമന്തറിലെ വിദ്യാർഥി– യുവജനപ്രക്ഷോഭത്തിനടക്കം ഐഷി ഘോഷ് ധീരമായി നേതൃത്വം നൽകിയത്. പ്രക്ഷോഭത്തിനു ശേഷവും തങ്ങളുടെ ഫാസിസ്റ്റ് നയ നിലപാടുകളിൽ അൽപ്പംപോലും പശ്ചാത്താപം കേന്ദ്രസർക്കാരിനോ സംഘപരിവാറിനോ ഇല്ലെന്ന് ബോധ്യപ്പെടുത്തുന്നതുകൂടിയാണ് ഐഷിക്കെതിരായ അറസ്റ്റുനീക്കം.
വിദ്യാർഥി–യുവജന പ്രക്ഷോഭകർക്കുനേരെ ഡൽഹി പൊലീസും കേന്ദ്രസേനയും അഴിച്ചുവിട്ട അതിക്രൂരമർദനം രാജ്യമാകെ ചർച്ച ചെയ്യുമ്പോഴാണ് ഇത്തരത്തിലുള്ള പ്രതികാരനടപടികൾ. ഭരണഘടനയുടെ 19–ാം അനുച്ഛേദം ഉറപ്പു നൽകുന്ന എല്ലാ പൗരാവകാശങ്ങളും ചവിട്ടിമെതിക്കുകയാണ് മോദി സർക്കാർ. ജയിലും തോക്കും ലാത്തിയും കാട്ടിയുള്ള ഭയപ്പെടുത്തലിന്റെ കാലം കഴിഞ്ഞു. ഇനി പോരാട്ടത്തിന്റെ നാളുകളാണ്. അതി ധീരമായി സമരപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ഐഷി ഘോഷ് എന്ന പെൺകുട്ടി തുടർന്നും മുന്നിലുണ്ടാകും.
ഒപ്പം, വിദ്യാർത്ഥി പ്രക്ഷോഭ സമയത്ത് കുട്ടികൾക്കൊപ്പം തെരുവിലും അല്ലാത്തപ്പോൾ സഭയ്ക്കകത്തും നീതിക്കായി പൂർണസമയം നിലകൊണ്ട ജോൺ ബ്രിട്ടാസ് എംപി പതിവ് പോലെ പ്രതിപക്ഷം സമ്മർദം നേരിടുന്ന ഈ ഘട്ടത്തിലും കേന്ദ്രത്തിനെതിരെ പോരാടാൻ മുന്നിൽ തന്നെയുണ്ട് എന്നതും കാണാതിരുന്നുകൂടാ. ഒരിക്കൽ കൂടി ദേശിയ തലത്തിൽ രാഹുൽ ഗാന്ധി പോലും നിശബ്ദനായി പോകുന്ന ഘട്ടത്തിൽ പ്രതിപക്ഷത്തിന്റെ ശബ്ദമാവാൻ അദ്ദേഹത്തിന് കഴിഞ്ഞിരിക്കുകയാണ്.




