തിരുവനന്തപുരം: വ്യാജവാർത്ത പ്രചാരണവുമായി ബന്ധപ്പെട്ട പരാതിയിൽ മുതിർന്ന സി.പി.എം നേതാവ് പി.കെ. ശ്രീമതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആലക്കോട് സൈബർ പൊലീസാണ് ശ്രീമതിയുടെ മൊഴിയെടുത്തത്. അന്വേഷണ ചുമതലയുള്ള ഐജി പി. പ്രകാശന് പൊലീസ് സംഘം റിപ്പോർട്ട് കൈമാറും.
ഇന്ന് രാവിലെ 9.30ഓടെയാണ് ആലക്കോട് സൈബർ പൊലീസ് സംഘം പി.കെ. ശ്രീമതിയുടെ വീട്ടിലെത്തി മൊഴിയെടുത്തത്. വ്യാജ പ്രചാരണത്തിന് പിന്നിലുള്ളവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് പി.കെ. ശ്രീമതി വ്യക്തമാക്കി.
വ്യാജവാർത്തകൾ തനിക്ക് ഏറെ മാനസിക വിഷമമുണ്ടാക്കിയെന്ന് പി.കെ. ശ്രീമതി പ്രതികരിച്ചു. വി.ഐ.പി. ആരോപണം ഉയർന്നപ്പോൾ വേണ്ട രീതിയിൽ പ്രതിരോധിക്കാൻ ആളുണ്ടായില്ലെന്നും അവർ പറഞ്ഞു. വിഷയത്തിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനായാണ് നിയമനടപടിയുമായി മുന്നോട്ട് പോകുന്നതെന്നും പി.കെ. ശ്രീമതി അറിയിച്ചു.




