ആലപ്പുഴ: ആലപ്പുഴ ദേശീയപാതയിൽ രൂപപ്പെട്ട വലിയ ഗർത്തവുമായി ബന്ധപ്പെട്ട് കരാർ കമ്പനിയുടെ നിർമാണത്തിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തി. നിർമാണത്തിന് ഉപയോഗിക്കാൻ പാടില്ലാത്ത കായൽ മണൽ വ്യാപകമായി ഉപയോഗിച്ചതാണ് പ്രധാന പ്രശ്നമെന്ന് കണ്ടെത്തലുണ്ട്.
ഹരിയാന ആസ്ഥാനമായ കരാർ കമ്പനി കെസിസി ഏകദേശം 55,000 ലോഡ് കായൽ മണൽ നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായി റിപ്പോർട്ടുകളുണ്ട്. നിയമപ്രകാരം കായൽ മണൽ ഭൂമി നികത്തുന്നതിനായി മാത്രം ഉപയോഗിക്കാവുന്നതാണെങ്കിലും, ദേശീയപാത നിർമാണത്തിനും ഇത് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
കോസ്റ്റൽ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പിന്റെ ഉത്തരവിലും കായൽ മണൽ നിർമാണത്തിന് അനുയോജ്യമല്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും ഈ വ്യവസ്ഥ മറികടന്നാണ് പ്രവർത്തനങ്ങൾ നടന്നതെന്നാണ് ആരോപണം.
തുറവൂർ മുതൽ ഓച്ചിറ വരെ നിരവധി ഭാഗങ്ങളിൽ ഉയരപ്പാതകളിൽ കായൽ മണ്ണ് ഉപയോഗിച്ചതായും കണ്ടെത്തലുണ്ട്. പൈപ്പ് പൊട്ടിയതിനെ തുടർന്ന് കായൽ മണ്ണ് കോൺക്രീറ്റിനകത്ത് നിന്നും ഒഴുകിപ്പോയതോടെ ചേർത്തലയിൽ ദേശീയപാതയിൽ വലിയ ഗർത്തം രൂപപ്പെട്ടുവെന്നാണ് വിലയിരുത്തൽ. ഏകദേശം 12 അടി താഴ്ചയുള്ള വലിയ കുഴിയാണ് രൂപപ്പെട്ടത്. ദേശീയപാത നിർമാണത്തിൽ അഴിമതിയും അശാസ്ത്രീയ പ്രവർത്തനങ്ങളും നടന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, വേമ്പനാട് കായലിൽ നിന്നും മണൽ എടുത്തതിലും നിയമലംഘനം നടന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്. അനുമതിയേക്കാൾ കൂടുതലായ ആഴത്തിൽ മണൽ എടുത്തതും ചൂണ്ടിക്കാണിക്കപ്പെടുന്നു. കായൽ മണ്ണ് കെട്ടിവെച്ചതും പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമായതായും പരാതികളുണ്ട്. കായൽ മേഖലയിൽ മണൽവാരൽ മൂലം മത്സ്യബന്ധനം ഉൾപ്പെടെയുള്ള ജീവിതോപാധികൾ പ്രതിസന്ധിയിലായതായി നാട്ടുകാർ ആരോപിക്കുന്നു.














