ദക്ഷിണ കന്നഡ: പുത്തൂർ താലൂക്കിലെ മുണ്ടൂർ ബാരികെ ഗ്രാമത്തിൽ ‘പ്രേത കല്യാണം’ എന്നറിയപ്പെടുന്ന ആത്മാക്കളുടെ വിവാഹം നടന്നതായി റിപ്പോർട്ട്. മരിച്ചുപോയ ആനന്ദ്, സരോജ എന്നിവരുടെ ആത്മാക്കൾ തമ്മിലുള്ള വിവാഹമാണ് കുടുംബാംഗങ്ങൾ പ്രത്യേക ആചാരങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചത്.
തുളുനാടിന്റെ ചില ഭാഗങ്ങളിൽ നിലനിൽക്കുന്ന പരമ്പരാഗത വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലാണ് ചടങ്ങ് നടത്തിയതെന്നാണ് വിവരം. കുടുംബത്തിൽ തുടർച്ചയായി നേരിടുന്ന ദുരിതങ്ങൾക്കും തടസ്സങ്ങൾക്കും പരിഹാരമായി അന്തരിച്ച ആത്മാക്കൾക്ക് ശാന്തി ലഭിക്കാനാണ് ഈ വിവാഹം നടത്തിയതെന്ന് ബന്ധുക്കൾ പറയുന്നു.
വിവാഹം നടക്കാതിരിക്കുക, കുട്ടികളില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ കുടുംബത്തിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ ജ്യോത്സ്യന്റെ നിർദേശപ്രകാരം നടത്തിയ ‘പ്രശ്ന ചിന്തന’യിൽ, അവിവാഹിതനായി മരിച്ച ആനന്ദിന്റെ ആത്മാവ് ശാന്തിയില്ലാതെ കഴിയുകയാണെന്ന് കണ്ടെത്തിയതായും അതിന്റെ പരിഹാരമായാണ് ഈ ചടങ്ങ് നടത്തിയതെന്നും പറയുന്നു.
‘കുലേത മദിമേ’ എന്നറിയപ്പെടുന്ന ഈ ആചാരത്തിൽ, ജീവിച്ചിരിക്കുന്നവർക്കുപകരം മനുഷ്യന്റെ തലവലിപ്പമുള്ള മൺകുടങ്ങളാണ് വധൂവരന്മാരെ പ്രതിനിധീകരിക്കാൻ ഉപയോഗിച്ചത്. ഇവയിൽ കണ്ണുകളും മറ്റ് രൂപങ്ങളും വരച്ച് പ്രതീകാത്മക രൂപങ്ങൾ സൃഷ്ടിച്ചു. സാധാരണ വിവാഹാചാരങ്ങളോട് സാമ്യമുള്ള രീതിയിൽ നിശ്ചയം, മൈലാഞ്ചി ഇടൽ, താലിചാർത്തൽ, ധാരെ തുടങ്ങിയ ചടങ്ങുകൾ നടന്നു.
ധർമ്മപാല ഷേണി എന്ന പുരോഹിതനാണ് ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങളാണ് വധൂവരന്മാരെ പ്രതിനിധീകരിച്ച് ചടങ്ങുകളിൽ പങ്കെടുത്തത്. ചടങ്ങുകൾ പൂർത്തിയായ ശേഷം സദ്യയും ഒരുക്കിയിരുന്നു.
തുളുനാടിന്റെ ചില പ്രദേശങ്ങളിൽ നിലനിൽക്കുന്ന ഇത്തരം ആചാരങ്ങൾ ഇപ്പോഴും വിശ്വാസപരമായും സാംസ്കാരികപരമായും തുടരുന്നുവെന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്.














