തിരുവനന്തപുരം: താരസംഘടനയായ അമ്മയിൽ ഉയർന്നിരിക്കുന്ന വിവാദത്തിൽ ഇടപെട്ട് നടനും എംഎൽഎയുമായ രമേഷ് പിഷാരടി. പരാതിക്കാരിയായ അൻസിബ ഹസൻ, ആരോപണവിധേയനായ ടിനി ടോം, സംഘടനാ പ്രസിഡന്റ് ശ്വേത മേനോൻ എന്നിവരുമായി സംസാരിച്ചതായി അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പ്രശ്നങ്ങൾ പൊതുചർച്ചയാകാതെ എത്രയും വേഗം സംഘടനയുടെ ആഭ്യന്തര തലത്തിൽ പരിഹരിക്കണമെന്നാണ് മൂവരോടും ആവശ്യപ്പെട്ടതെന്ന് രമേഷ് പിഷാരടി പറഞ്ഞു.
മുതിർന്ന അംഗങ്ങളുടെ നേതൃത്വത്തിൽ യോഗം ചേർന്നു ഏറ്റവും ഉചിതമായ നീതി നടപ്പാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “കഷ്ടിച്ച് 500ഓളം അംഗങ്ങളുള്ള സംഘടനയായിട്ടും സിനിമാ സംഘടന എന്ന നിലയിൽ ‘അമ്മ’യ്ക്ക് വലിയ മാധ്യമശ്രദ്ധ ലഭിക്കുന്നുണ്ട്. അതിനാൽ ആഭ്യന്തര വിഷയങ്ങൾ പൊതുജനങ്ങൾക്കിടയിലെ ചർച്ചയാകാതിരിക്കാൻ ശ്രദ്ധിക്കണം,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘടനയിലെ പ്രശ്നങ്ങൾ ഡിജിറ്റൽ കണ്ടന്റായോ പൊതുജനങ്ങൾക്ക് പരിഹാസവിഷയമായോ മാറരുതെന്നും, അംഗങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ സംഘടനയ്ക്കുള്ളിൽ തന്നെ പരിഹരിക്കപ്പെടേണ്ടതാണെന്നും പിഷാരടി കൂട്ടിച്ചേർത്തു.






