തിരുവനന്തപുരം: തിരുവനന്തപുരം കരമനയാറ്റിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. കരമന പാലത്തിന് താഴെ ആദ്യം മൃതദേഹം കണ്ടത് സമീപവാസികളാണ്. മൃതദേഹം കണ്ട സമീപവാസികൾ ഫയർഫോഴ്സിനെ വിവരം അറിയിച്ചതിന് പിന്നാലെ മൂന്നരയോടെ സജി, വിജിൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സ്കൂബ സംഘം സ്ഥലത്തെത്തിയാണ് കരയ്ക്കെത്തിച്ചത്. മൃതദേഹം പുരുഷന്റേതാണെങ്കിലും അഴുകിയ നിലയിലായതിനാൽ മുഖം വ്യക്തമല്ല.
ലുങ്കിയും അടിവസ്ത്രവും ധരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടാകുമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. കനത്ത മഴയിൽ ഇവിടെ ഒഴുക്ക് ശക്തമായിരുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ മറ്റെവിടെ നിന്നെങ്കിലും ഒഴുകിയെത്തിയതാണോ മൃതദേഹമെന്നും സംശയമുണ്ട്. ഏകദേശം അറുപത് വയസ് തോന്നിക്കുന്ന മൃതദേഹം പിന്നീട് മെഡിക്കൽ കോളെജ് മോർച്ചറിയിലേക്ക് മാറ്റി. കരമന പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.






