കൊച്ചി: എറണാകുളം പുല്ലേപ്പടി റെയിൽവേ മേൽപ്പാലത്തിനടിയിൽ പ്രവർത്തിച്ചിരുന്ന ആക്രി ഗോഡൗണിൽ തീപിടിത്തം. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്. മേൽപ്പാലത്തിന് സമീപം മാധ്യമം ദിനപത്രം കൊച്ചി യൂണിറ്റ് ഓഫീസ് കെട്ടിടത്തിന് എതിർവശത്തായുള്ള ഭാഗത്താണ് തീ പടർന്നത്. ഗോഡൗണിൽ നിന്ന് കറുത്ത പുക ഉയരുകയും പൊട്ടിത്തെറി ശബ്ദം കേൾക്കുകയും ചെയ്തതോടെയാണ് നാട്ടുകാർ തീപിടിത്തം ശ്രദ്ധിച്ചത്.
ആദ്യം ഷീറ്റ് മറച്ച ഭാഗത്താണ് തീ പടർന്നത്. പിന്നീട് സമീപത്തെ മരങ്ങളിലേക്കും മേൽപ്പാലത്തിന്റെ കൈവരിയിലേക്കും തീ വ്യാപിച്ചു. ഗാന്ധിനഗർ, ക്ലബ് റോഡ് ഫയർ സ്റ്റേഷനുകളിൽ നിന്നായി നാല് യൂണിറ്റുകൾ സ്ഥലത്തെത്തി ഏകദേശം രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. എറണാകുളം സെൻട്രൽ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതോടെ മേൽപ്പാലത്തിനടിയിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സമീപത്തെ ബോയ്സ് ഹോസ്റ്റലിന് ഭാഗിക നാശനഷ്ടം സംഭവിച്ചതായും റിപ്പോർട്ടുണ്ട്. തമ്മനം–പുല്ലേപ്പടി, അരങ്ങത്ത് റോഡുകളിൽ ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. ഒരു മാസം പിന്നിടുമ്പോൾ പുല്ലേപ്പടിയിൽ തന്നെ തീപിടിത്തമുണ്ടാകുന്നത് രണ്ടാം തവണയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




