കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും മുൻ ബോർഡ് അംഗം അജികുമാറിനെയും എസ്‌ഐടി കസ്റ്റഡിയിൽ വിട്ടു. ഒരു ദിവസത്തേക്കാണ് ഇരുവരുടെയും കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.
കൊല്ലം പൊലീസ് ക്ലബ്ബിൽ ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കസ്റ്റഡിയിൽ വാങ്ങുന്നതിനായി എസ്‌ഐടി നേരത്തെ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷമാണ് ഇരുവരെയും പൊലീസ് ക്ലബ്ബിലേക്ക് എത്തിക്കുക.
2024-25 കാലയളവിൽ ഇരുവരും ദേവസ്വം ബോർഡ് ഭരണത്തിലുണ്ടായിരുന്ന സമയത്ത് വലിയ തോതിൽ ക്രമക്കേടുകൾ നടന്നുവെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. 2025ലെ ഇടപാടുകളുമായി ബന്ധപ്പെട്ട നിരവധി രേഖകൾ സന്നിധാനത്തുനിന്നും ദേവസ്വം ബോർഡ് ആസ്ഥാനത്തുനിന്നും അന്വേഷണ സംഘം നേരത്തെ പിടിച്ചെടുത്തിരുന്നു. ഈ രേഖകളുടെ അടിസ്ഥാനത്തിൽ വിശദമായ ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യൽ നടത്തുന്നത്.
തിരുവാഭരണ കമ്മീഷൻ ഓഫീസിലെ സൂപ്രണ്ട് നൽകിയ നിർദേശങ്ങൾ പി.എസ്. പ്രശാന്ത് അവഗണിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പാളികൾക്ക് സ്വർണം പൂശുന്ന ജോലികൾ ക്ഷേത്ര വളപ്പിൽ തന്നെ നടത്തണമെന്നായിരുന്നു നിർദേശം. ദേവസ്വം മാനുവൽ ഉൾപ്പെടെ ചൂണ്ടിക്കാട്ടി 2024 ഒക്ടോബറിലാണ് കത്ത് നൽകിയിരുന്നത്. എന്നാൽ ഈ നിർദേശം പാലിച്ചില്ലെന്നാണ് എസ്‌ഐടി ആരോപിക്കുന്നത്.
കേസിൽ പുതിയ കണ്ടെത്തലുകൾ കൂടി ഉൾപ്പെടുത്തേണ്ടതിനാൽ കുറ്റപത്രം സമർപ്പിക്കുന്നത് വൈകുമെന്നാണ് റിപ്പോർട്ട്. 2025ലെ ദ്വാരപാലക പാളി കൈമാറ്റവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ആവശ്യമാണെന്നാണ് എസ്‌ഐടിയുടെ വിലയിരുത്തൽ. അന്വേഷണ പരിധി കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുമെന്നും സൂചനയുണ്ട്.
പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളായെന്നും ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്നും എസ്‌ഐടി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. 2019ലെ സംഭവങ്ങൾ മറച്ചുവയ്ക്കുന്നതിനായി പുതിയ ബോർഡ് ഉത്തരവുകൾ ഇറക്കിയെന്നും, സ്വർണം അപഹരിക്കുന്നതിന് ഇരുവരും കൂട്ടുനിന്നെന്നുമാണ് റിപ്പോർട്ടിലെ ആരോപണം.
ഉണ്ണികൃഷ്ണൻ പോറ്റിക്കും പങ്കജ് ബണ്ഡാരിക്കും സാമ്പത്തിക നേട്ടത്തിനുള്ള സാഹചര്യം ഒരുക്കിയെന്നും എസ്‌ഐടി ആരോപിക്കുന്നു. സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ച 12 പാളികളിൽ നാലെണ്ണത്തിൽ നിന്ന് വീണ്ടും സ്വർണം വേർതിരിച്ചെടുത്തതായും അന്വേഷണ സംഘം കണ്ടെത്തി.


