എറണാകുളം: അൻസിബ ഹസൻ നടന്‍ ടിനി ടോമിനെതിര നിയമനടപടിക്ക് ഒരുങ്ങുന്നതായി വ്യക്തമാക്കി. വ്യക്തിഹത്യ നടത്തിയതും “മതതീവ്രവാദി”, “ജിഹാദി” തുടങ്ങിയ പരാമര്‍ശങ്ങള്‍ നടത്തിയതുമാണ് പ്രധാന ആരോപണം. സംഭവത്തില്‍ നിയമോപദേശം തേടിയ അന്‍സിബയ്ക്ക് പരാതി നല്‍കിയാല്‍ കേസ് നിലനില്‍ക്കുമെന്ന സൂചന ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. കേസില്‍ നടി നീന കുറുപ്പ് അടക്കമുള്ളവരെ സാക്ഷിയാക്കാനാണ് തീരുമാനം. “തന്നെ ജിഹാദിയെന്ന് വിളിച്ചു” എന്നാരോപിക്കുകയും അതാണ് താരസംഘടനയായ ”അമ്മ”യില്‍ നിന്ന് രാജിവെക്കാനുള്ള കാരണമെന്നും വ്യക്തമാക്കിയിരുന്നത്.
ഇതിനിടെ, അന്‍സിബയുടെ ആരോപണങ്ങളെ ശക്തിപ്പെടുത്തുന്ന രീതിയില്‍ നീന കുറുപ്പും “അമ്മ”യില്‍ ഔദ്യോഗിക പരാതി നല്‍കിയതായി വിവരമുണ്ട്. മെയ് 12-ന് നല്‍കിയ പരാതിയില്‍, ടിനി ടോമിന്റെ “അസഭ്യവും അംഗീകരിക്കാനാകാത്തതുമായ പെരുമാറ്റം” അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കുടുംബസംഗമ റിഹേഴ്സലിനിടെ പരസ്യമായി അപമാനിക്കുകയും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ശാരീരികമായി ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് നീനയുടെ ആരോപണം.
അതേസമയം, എല്ലാ ആരോപണങ്ങളും ടിനി ടോം പ്രതികരണവുമായി വന്നിരുന്നു. സ്റ്റേജ് പരിപാടികളില്‍ തര്‍ക്കങ്ങളും വാക്കുതര്‍ക്കങ്ങളും സാധാരണമാണെന്നും, ഒരു അംഗത്തിനും താന്‍ മോശം സന്ദേശമോ പെരുമാറ്റമോ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. “ജിഹാദി” എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും തന്റെ അടുത്ത സുഹൃത്തുക്കളില്‍ പലരും മുസ്ലീങ്ങളാണെന്നും ടിനി ടോം പ്രതികരിച്ചു.
ഇതിനൊപ്പം “അമ്മ”യുടെ കുടുംബസംഗമ സ്പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ടും പുതിയ വിവാദം ഉയര്‍ന്നു. കുടുംബസംഗമത്തിന്റെ പ്രധാന സ്പോണ്‍സറായി വെണ്ണല മഹാദേവ ക്ഷേത്രം 75 ലക്ഷം രൂപ നല്‍കുമെന്ന ധാരണാപത്രം പുറത്തുവന്നതായാണ് റിപ്പോര്‍ട്ട്. മുന്‍കൂറായി 30 ലക്ഷം രൂപ നല്‍കിയതായും, ഈ സ്പോണ്‍സര്‍ഷിപ്പിനെതിരെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ അന്‍സിബ എതിര്‍പ്പുയര്‍ത്തിയിരുന്നുവെങ്കിലും ഭൂരിപക്ഷ പിന്തുണയോടെ തീരുമാനം പാസായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍ “അമ്മ” സംഘടനയ്ക്കുള്ളിലെ ഭിന്നതകള്‍ കൂടുതല്‍ രൂക്ഷമാകുന്നുവെന്നാണ് വിലയിരുത്തല്‍.






