എറണാകുളം: നടി അൻസിബ ഹസൻ ഉന്നയിച്ച വിഷയങ്ങൾ മാധ്യമങ്ങളിലല്ല, സംഘടനയായ അമ്മയുടെ ആഭ്യന്തര വേദിയിൽ തന്നെ അവതരിപ്പിക്കേണ്ടതായിരുന്നുവെന്ന് നടി പ്രിയങ്ക അനൂപ് പ്രതികരിച്ചു.
അൻസിബയുടെ വെളിപ്പെടുത്തലുകൾ സംഘടനയ്ക്ക് പൊതുജനങ്ങൾക്കിടയിൽ മോശം പ്രതിച്ഛായ ഉണ്ടാക്കിയെന്ന് പ്രിയങ്ക പറഞ്ഞു. വ്യക്തികൾ തമ്മിലുള്ള പ്രശ്‌നങ്ങൾ സംഘടനയെ വലിച്ചിഴക്കാതെ പോലീസും കോടതിയും വഴി പരിഹരിക്കാമായിരുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു.
ടിനി ടോമിനെ പിന്തുണച്ചെന്ന ആരോപണം തള്ളിയ പ്രിയങ്ക, അംഗം എന്ന നിലയിലാണ് താൻ പ്രതികരിച്ചതെന്നും വ്യക്തമാക്കി. സംഘടനയ്ക്കുള്ളിൽ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും, വിഷയം ജനറൽ ബോഡിയിൽ അവതരിപ്പിച്ചാൽ പരിഹാരം കാണാമായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.
‘അമ്മ’യെ മോശമായി ചിത്രീകരിക്കരുതെന്നും സംഘടനയിലെ പ്രശ്‌നങ്ങൾ പുറത്തുപറയുന്നതിലൂടെ അംഗങ്ങൾക്കാണ് പ്രതികൂല സാഹചര്യമുണ്ടാകുന്നതെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.






