പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് നടത്തിയ ഡ്രോൺ സർവേയിൽ ഭൂവുടമയായ എബ്രഹാം കലമണ്ണിലിനെതിരെ ഗുരുതര കണ്ടെത്തൽ. ഡ്രോൺ സർവേ അനധികൃതമായിരുന്നുവെന്നും മിച്ചഭൂമിയായി പ്രഖ്യാപിച്ച സ്ഥലത്ത് എബ്രഹാം കലമണ്ണിലിന് ഉടമസ്ഥാവകാശമില്ലെന്നുമാണ് പ്രാഥമിക വിലയിരുത്തൽ.
സംഭവത്തിൽ ജില്ലാ കളക്ടർ കോഴഞ്ചേരി തഹസിൽദാരോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം അനധികൃത നടപടിയുടെ വിശദാംശങ്ങൾ ഹൈക്കോടതിയെ അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. ആറന്മുള മിച്ചഭൂമി കേസ് ഈ മാസം 16ന് ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് പുതിയ സംഭവവികാസം.
അതേസമയം, വിവാദ ഭൂമിയിൽ വീണ്ടും ഡ്രോൺ സർവേ നടത്താൻ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. ഡ്രോൺ സർവേയ്ക്ക് റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശ ലഭിച്ചെന്ന ആരോപണവും അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് അറിയിച്ചു.











