അഹമ്മദാബാദ്: ഗുജറാത്തിലെ ഗിർനാർ തീർഥാടനത്തിനിടെ സിംഹത്തിന്റെ ആക്രമണത്തിൽ 11 വയസുകാരൻ കൊല്ലപ്പെട്ടു. ഖേഡ ജില്ലയിൽ നിന്നെത്തിയ ബാലനെയാണ് ഗിർനാർ പടിക്കെട്ടിന്റെ 50-ാം പടിക്ക് സമീപം സിംഹം ആക്രമിച്ചത്. സംഭവത്തിൽ വനംവകുപ്പിന്റെ സുരക്ഷാ സംവിധാനങ്ങൾക്കെതിരെ വിമർശനം ശക്തമായിരിക്കുകയാണ്.
തീർഥാടകർ സഞ്ചരിക്കുന്ന മേഖലയിലേക്ക് വന്യമൃഗങ്ങൾ എങ്ങനെ എത്തിയെന്ന ചോദ്യവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. സംഭവത്തിൽ വനംവകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് ആരോപണം.
അതേസമയം, വഴി താൽക്കാലികമായി അടച്ചിട്ടിരുന്നുവെന്നും മൂന്ന് സിംഹങ്ങളെ പിടികൂടിയിരുന്നുവെന്നും മുന്നറിയിപ്പുകൾ നൽകിയിരുന്നുവെന്നും വനംവകുപ്പ് വിശദീകരിച്ചു. ആക്രമണം നടത്തിയതായി സംശയിക്കുന്ന സിംഹത്തെ പിടികൂടിയതായി ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അക്ഷയ് ജോഷി അറിയിച്ചു.
വെറ്ററിനറി പരിശോധനയിൽ സിംഹം മനുഷ്യശരീര ഭാഗങ്ങൾ ഭക്ഷിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന മറ്റ് രണ്ട് സിംഹങ്ങളെയും പിന്നീട് പിടികൂടിയതായി അധികൃതർ അറിയിച്ചു. കൂടുതൽ പരിശോധനകൾക്കായി മൂന്ന് സിംഹങ്ങളെയും ജുനാഗഡിലെ സക്കർബാഗ് മൃഗശാലയിലേക്ക് മാറ്റും.




