കണ്ണൂർ: അർജുൻ ആയങ്കിയുടെ പ്രധാന കൂട്ടാളിയായ പ്രണവിനായി പൊലീസ് തിരച്ചിൽ ശക്തമാക്കി. അർജുൻ ആയങ്കി ഒളിവിലായിരുന്ന സമയത്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിവാദ പോസ്റ്റുകൾ ഇട്ടത് പ്രണവാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇക്കാര്യം അർജുൻ ആയങ്കി തന്നെ പൊലീസിനോട് വെളിപ്പെടുത്തിയതായാണ് സൂചന.
അഴീക്കോട് സ്വദേശിയായ പ്രണവിനെയാണ് പൊലീസ് ഇപ്പോൾ തിരയുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിവരെ തളിപ്പറമ്പിൽ അർജുൻ ആയങ്കിക്കൊപ്പം പ്രണവ് ഉണ്ടായിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തുടർന്ന് ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞതെന്നും അതിനുശേഷമാണ് പ്രണവ് ഒളിവിൽ പോയതെന്നാണ് പൊലീസിന്റെ നിഗമനം.
എറണാകുളത്തുനിന്ന് കണ്ണൂരിലേക്ക് വരുമ്പോൾ പ്രണവ് തനിക്കൊപ്പമുണ്ടായിരുന്നുവെന്ന് അർജുൻ ആയങ്കി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അർജുൻ ആയങ്കിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. സോഷ്യൽ മീഡിയ പോസ്റ്റുകൾ ഈ ഫോണിൽ നിന്നാണോ എന്ന് കണ്ടെത്താൻ ഫോൺ വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
അതേസമയം, അർജുൻ ആയങ്കിയെ കൂത്തുപറമ്പ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കണ്ണൂർ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് റിമാൻഡ്. തുടർന്ന് ഇയാളെ തലശ്ശേരി സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി.
അർജുൻ ആയങ്കിയെ ഫോർമൽ ആയി അറസ്റ്റ് ചെയ്യുന്നതിനുള്ള അപേക്ഷ ഊന്നുകൽ പൊലീസ് നാളെ കോടതിയിൽ സമർപ്പിക്കും. നിലവിൽ അർജുൻ ആയങ്കി ജാമ്യാപേക്ഷ നൽകിയിട്ടില്ലെന്നാണ് വിവരം.
തളിപ്പറമ്പിൽ അർജുൻ ആയങ്കി ഉണ്ടെന്ന വിവരത്തെ തുടർന്ന് ഇന്നലെ ഉച്ച മുതൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പുലർച്ചെ രണ്ടരയോടെയാണ് ഇയാളെ പിടികൂടിയത്.
അർജുൻ ആയങ്കിയുടെ അറസ്റ്റിന് പിന്നാലെ ഗുണ്ടകൾക്കെതിരായ നടപടികൾ കൂടുതൽ ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം. ഗുണ്ടാ പ്രവർത്തനങ്ങൾക്കെതിരെ ഓപ്പറേഷൻ ഗ്രിപ്പ് കൂടുതൽ ശക്തമാക്കുമെന്നും പൊലീസ് വ്യക്തമാക്കി.




