ന്യൂഡൽഹി: പ്രശസ്ത നടനും ടെറിറ്റോറിയൽ ആർമിയിലെ ഹോണററി ലെഫ്റ്റനന്റ് കേണലുമായ മോഹൻലാൽ, ഡൽഹിയിലെത്തി കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ദാദാസാഹേബ് ഫാൽകെ പുരസ്കാരം നേടിയതിന് സൈന്യം മോഹൻലാലിന് ആദരവും അഭിവാദ്യവും നൽകുകയും ചെയ്തു. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച മോഹൻലാൽ, “ഇത് ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളിൽ ഒന്നു ആണ്,” എന്നായിരുന്നു പ്രതികരിച്ചത്. പതിനാറ് വർഷമായി ടെറിറ്റോറിയൽ ആർമിയിൽ സേവനമനുഷ്ഠിക്കുന്നതിന്റെ പശ്ചാത്തലത്തിൽ, സൈന്യത്തിന്റെ പ്രവർത്തനങ്ങളെ കൂടുതൽ ജനപ്രിയമാക്കുന്നതിനായുള്ള പദ്ധതികളിലായിരുന്നു ചര്‍ച്ചകൾ.
“ടെറിറ്റോറിയൽ ആർമിയെ കൂടുതൽ പ്രോത്സാഹിപ്പിക്കാനും, യുവാക്കളെ സൈന്യത്തിലേക്ക് ആകർഷിക്കാനുമുള്ള പ്രചാരണങ്ങളിൽ പങ്കാളിയാകാൻ തയ്യാറാണ്. കേരളത്തിൽ ഇന്നും സൈന്യത്തെക്കുറിച്ചുള്ള പരിമിതമായ അറിയിപ്പുകൾ ഉള്ളത് ശ്രദ്ധിക്കേണ്ട വിഷയമാണ്. സൈനിക സേവനത്തിന്റെ മഹത്വം ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം,” – മോഹൻലാൽ പറഞ്ഞു.
സൈന്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളിലായി നടത്തുന്ന പ്രചാരണപരിപാടികളിൽ സജീവമായി പങ്കെടുക്കാൻ മോഹൻലാൽ ഒരുക്കമാണെന്ന് കരസേന വൃത്തങ്ങൾ അറിയിച്ചു.










