തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം നേടിയ തന്ത്രി കണ്ഠരര് രാജീവരര് സമർപ്പിച്ച ജാമ്യാപേക്ഷയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ശബരിമലയിൽ യുവതീപ്രവേശന ശ്രമം തടഞ്ഞതിലുള്ള പ്രതികാര നടപടിയായാണ് സ്വർണക്കൊള്ളക്കേസിൽ അറസ്റ്റുണ്ടായതെന്നാണ് തന്ത്രിയുടെ പ്രധാന ആരോപണം.
ശബരിമലയെ എല്ലാ ദിവസവും തുറക്കുന്ന ക്ഷേത്രമാക്കി മാറ്റാനുള്ള സർക്കാർ നീക്കത്തെയും താൻ എതിർത്തുവെന്നും അത് വിഫലമാക്കിയതായും ജാമ്യാപേക്ഷയിൽ പറയുന്നു. ഭരിക്കുന്ന പാർട്ടിയെ പ്രീതിപ്പെടുത്താൻ ചില പൊലീസ് ഉദ്യോഗസ്ഥർ യുവതികളെ കയറ്റാൻ ശ്രമിച്ചുവെന്നും അത് താൻ തടഞ്ഞുവെന്നും അദ്ദേഹം ആരോപിക്കുന്നു. ക്ഷേത്ര കാര്യങ്ങളിൽ രാഷ്ട്രീയ ഇടപെടൽ അനുവദിക്കില്ലെന്ന് താൻ വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.
പ്രത്യേക അന്വേഷണ സംഘത്തിനെതിരെയും തന്ത്രി ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിലേക്ക് കൊണ്ടുവന്നത് താനാണെന്ന് വരുത്തിതീർക്കാൻ ചില വിവരങ്ങൾ അന്വേഷണസംഘം മറച്ചുവച്ചുവെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.










