“എന്നോട് നിങ്ങൾ പൊറുക്കണം, ബാഴ്‌സലോണയിലേക്കുള്ള എന്റെ കൂടുമാറ്റം അതൊരു വലിയ തെറ്റായിരുന്നു. അന്ന് എന്നോടുള്ള അത്‍ലറ്റികോ മാഡ്രിഡിന്റെ സ്നേഹം ഞാൻ തിരിച്ചറിഞ്ഞില്ല. എന്റെ തെറ്റ് മനസ്സിലാക്കിയ നിമിഷം മുതൽ ഇവിടേക്ക് മടങ്ങിവരാനുള്ള എല്ലാ നീക്കങ്ങളും ഞാൻ നടത്തിയിരുന്നു. ഇവിടെ എനിക്ക് ലാലിഗയോ ചാമ്പ്യൻസ് ലീഗോ ഒന്നും നേടാൻ സാധിച്ചില്ലായിരിക്കാം, പക്ഷേ അതിനേക്കാളൊക്കെ വലുതായി നിങ്ങളുടെ എല്ലാവരുടെയും സ്നേഹം തിരിച്ചുപിടിക്കാൻ എനിക്കായി.” ജിറോനക്കെതിരായ സീസണിലെ അവസാന ഹോം മത്സരത്തിന് ശേഷം മെട്രോപൊളിറ്റാനോയിലെ നിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി അന്റോണി ഗ്രീസ്മാൻ തന്റെ മനസ്സ് തുറന്നപ്പോൾ അത് കേട്ടുനിന്ന ആയിരക്കണക്കിന് അത്ലറ്റികോ ആരാധകരുടെ കണ്ണുകൾ ഈറനണിഞ്ഞു. ഒരു പതിറ്റാണ്ടുകാലം അത്ലറ്റികോ മാഡ്രിഡിന്റെ ചുവപ്പും വെള്ളയും ജേഴ്സിയണിഞ്ഞ് ക്ലബ്ബിന്റെ ശ്വാസമായി മാറിയ ഗ്രീസ്മാൻ ആരാധകർക്ക് എക്കാലത്തും പ്രിയപ്പെട്ടവനായിരുന്നു. പക്ഷേ, 2019-ൽ സംഭവിച്ച ആ അപ്രതീക്ഷിതമായ ട്രാൻസ്ഫർ ആരാധകരും അയാളും തമ്മിലുള്ള സുദൃഢമായ ബന്ധത്തിൽ വലിയൊരു വിള്ളൽ വീഴ്ത്തിയിരുന്നു. 120 മില്യൺ യൂറോ എന്ന ഭീമൻ തുകയ്ക്ക് അന്ന് കറ്റലോണിയൻ മണ്ണിലേക്ക് വണ്ടി കയറിയ താരത്തിന് സോഷ്യൽ മീഡിയയിലും ഫുട്ബോൾ ലോകത്തും വലിയ രീതിയിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വന്നു. ലോയൽറ്റിയേക്കാൾ പ്രധാനം കിരീടവിജയങ്ങളും വലിയ സാലറിയുമാണെന്ന് കരുതി ഗ്രീസ്മാൻ ടീം വിട്ടത് അത്ലറ്റികോ ആരാധകരെ ഒന്നാകെ അസ്വസ്ഥപ്പെടുത്തി. എന്നാൽ, ഫുട്ബോൾ വിധി ഗ്രീസ്മാന് മുന്നിൽ കരുതിവെച്ചത് മറ്റൊരു വലിയ ട്വിസ്റ്റായിരുന്നു.
ബാഴ്‌സലോണയിലെത്തിയ ഗ്രീസ്മാന് കാര്യങ്ങൾ ഒട്ടും എളുപ്പമായിരുന്നില്ല. ഗ്രീസ്മാന്റെ ബാഴ്‌സയിലെ ആദ്യ സീസണിൽ വൈരികളായ റയൽ മാഡ്രിഡാണ് ലാലിഗ കിരീടം ചൂടിയത്. 87 പോയിന്റുമായി റയൽ കിരീടമുയർത്തുമ്പോൾ 82 പോയിന്റുള്ള ബാഴ്‌സലോണക്ക് രണ്ടാമതായി തൃപ്തിപ്പെടേണ്ടി വന്നു. തൊട്ടടുത്ത സീസണിലും കിരീടം മാഡ്രിഡിൽ തന്നെ എത്തി, പക്ഷേ ഇക്കുറി ജയിച്ചത് അത്‌ലറ്റികോ മാഡ്രിഡ് ആണെന്ന് മാത്രം. ഡീഗോ സിമിയോണിയുടെ പരിശീലനത്തിന് കീഴിലുള്ള രണ്ടാം ലാലിഗ കിരീടം, ആറ് സീസണുകളുടെ നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ ട്രോഫി, ബാഴ്‌സലോണ അപമാനിച്ച് പുറത്താക്കിയതിന് പിന്നാലെ അത്‍ലറ്റികോയിലെത്തിയ ലൂയിസ് സുവാരസിന്റെ ഉജ്ജ്വലമായ കിരീടധാരണം അങ്ങനെ ഏറെ പ്രത്യേകതകളുള്ള ഒരു സീസണായിരുന്നു അത്. തന്റെ മുൻ ക്ലബ്ബ് കിരീടം നേടി ആഘോഷിക്കുമ്പോഴും ഗ്രീസ്മാന്റെ മുഖത്ത് നിരാശയുടെ കരിനിഴൽ മാത്രമാണ് ബാക്കിയായത്. തൊട്ടടുത്ത വർഷം വീണ്ടും റയൽ ലാലിഗ ജേതാക്കളായതോടെ ഗ്രീസ്മാൻ ഒരു അൺലക്കി ഫാക്ടറാണെന്ന് വരെ പലരും വിധിയെഴുതി. ബാഴ്‌സലോണയിൽ സാക്ഷാൽ ലയണൽ മെസ്സിയുടെ നമ്പർ 10 ജേഴ്‌സിയോളം ഭാരമില്ലെങ്കിലും, ഗ്രീസ്മാൻ അണിഞ്ഞ നമ്പർ 7 ജേഴ്‌സിക്കും വലിയ പ്രതീക്ഷകൾ ചുമലിലേറ്റേണ്ട ഒരു ദൗത്യമുണ്ടായിരുന്നു. ഭീമൻ പ്രൈസ് ടാഗും അതിനേക്കാളേറെ മാധ്യമങ്ങളും ആരാധകരും നൽകിയ ഹൈപ്പുമെല്ലാം ആ ഫ്രഞ്ച് താരത്തിന് താങ്ങാനാവാത്ത ഒന്നായി മാറി. അതോടെ ഗ്രീസ്മാന് തന്റെ കറ്റലോണിയൻ നാളുകൾ നീറുന്ന ഒരു ഓർമയായി മാറിത്തീർന്നു. പിന്നീടങ്ങോട്ട് പഴയ തട്ടകത്തിലേക്കുള്ള ഒരു പലായനം മാത്രമായിരുന്നു അയാളുടെ ഉള്ളിൽ ഉണ്ടായിരുന്ന ചിന്ത. ഒടുവിൽ 2021-ൽ ലോൺ അടിസ്ഥാനത്തിൽ തിരികെ അത്‍ലറ്റിക്കോയിലേക്ക് എത്തിയ താരം, ഒരു വർഷത്തിനപ്പുറം 20 മില്യൺ എന്ന കുറഞ്ഞ ട്രാൻസ്ഫർ ഫീയിൽ അത്‌ലറ്റികോയിൽ തന്റെ സ്ഥാനം സ്ഥിരപ്പെടുത്തി. പക്ഷേ അതിന് ശേഷം ഒരിക്കൽ പോലും അവർക്ക് ലാലിഗയിൽ മുത്തമിടാൻ കഴിഞ്ഞതുമില്ല.
ഇപ്പോൾ 35 വയസ്സിലെത്തി നിൽക്കുന്ന ഗ്രീസ്മാൻ, 2005-ൽ റയൽ സോസിഡാഡ് യൂത്ത് ടീമിലൂടെയാണ് യൂറോപ്യൻ ഫുട്ബോളിൽ സ്വയം പരിചയപ്പെടുത്തുന്നത്. നാല് വർഷത്തെ മികച്ച യൂത്ത് കരിയറിന് ശേഷം 2009-ൽ സോസിഡാഡിന്റെ സീനിയർ ടീമിലെത്തി. സമീപ കാലയളവിൽ ഫ്രഞ്ച് അണ്ടർ 19, അണ്ടർ 20, അണ്ടർ 21 ടീമുകൾക്ക് വേണ്ടിയും ബൂട്ട് കെട്ടിയ താരത്തിന്റെ കളിമികവ് യൂറോപ്പിലാകെ ചർച്ചയായി തുടങ്ങി. പല യൂറോപ്യൻ വമ്പന്മാരും പലകുറി ട്രാൻസ്ഫർ മാർക്കറ്റിൽ താരത്തെ റാഞ്ചാൻ നീക്കങ്ങൾ നടത്തിയെങ്കിലും ഒടുവിൽ നറുക്ക് വീണത് ഡീഗോ സിമിയോണിയുടെ അത്‌ലറ്റികോ മാഡ്രിഡിനാണ്. അങ്ങനെ 2014-ൽ 30 മില്യൺ യൂറോയ്ക്ക് ഗ്രീസ്മാൻ മാഡ്രിഡിലേക്ക് പറന്നു. അന്ന് വെറും 23 വയസ്സ് മാത്രമുള്ള ഒരു ചെറുപ്പക്കാരൻ, അത്ലറ്റികോയുടെ അന്നത്തെ ഐതിഹാസിക ഹോം ഗ്രൗണ്ടായ വിസെന്റെ കാൽഡറോൺ സ്റ്റേഡിയത്തിൽ ആദ്യമായി കളിക്കാനിറങ്ങുമ്പോൾ അവൻ ഒരിക്കലും കരുതിയിട്ടുണ്ടാകില്ല അതൊരു ഇതിഹാസ തുല്യമായ കഥയുടെ തുടക്കമായിരിക്കുമെന്ന്. അതേ വർഷം തന്നെ അത്‌ലറ്റികോ നാല് പതിറ്റാണ്ടിന് ശേഷം ചാമ്പ്യൻസ് ലീഗ് കലാശപോരാട്ടത്തിന് ടിക്കറ്റെടുത്തു.
പക്ഷേ, ഫൈനലിൽ സെർജിയോ റാമോസിന്റെ ഇൻജുറി ടൈമിലെ വിഖ്യാതമായ ഹെഡറിൽ കന്നി യുസിഎൽ കിരീടമെന്ന അവരുടെ മോഹം പൊലിഞ്ഞു. രണ്ട് വർഷത്തിനപ്പുറം ഒരിക്കൽ കൂടി അവർ ഫൈനലിലെത്തി, പക്ഷേ യുവാൻ ഫ്രാനിന്റെ പെനാൽറ്റി കിക്ക് സൈഡ് പോസ്റ്റിലിടിച്ച് മടങ്ങിയതോടെ അന്നും കണ്ണീരണിയാനായിരുന്നു ഗ്രീസ്മാന്റെയും അത്ലറ്റികോയുടെയും വിധി. കപ്പിനും ചുണ്ടിനുമിടയിൽ കിരീടങ്ങൾ ഓരോന്നോരോന്നായി നഷ്ടപ്പെടുമ്പോഴും, ഒരു വ്യക്തിഗത താരമെന്ന നിലയിൽ ഗ്രീസ്മാൻ സ്വയം യൂറോപ്പിൽ അടയാളപ്പെടുത്തിക്കൊണ്ടേയിരുന്നു. 2014-ൽ ഫ്രഞ്ച് സീനിയർ ടീമിൽ അരങ്ങേറിയ താരം 2016-ലെ യൂറോ കപ്പ് സ്‌ക്വാഡിൽ ഉണ്ടായിരുന്നു. മികച്ച ഫോമിൽ കിരീടത്തിലേക്ക് കുതിച്ച ഫ്രാൻസിന് പക്ഷേ അന്ന് ക്രിസ്റ്റിാനോ റൊണാൾഡോയുടെ പോർച്ചുഗലിന് മുന്നിൽ കിരീടം നഷ്ടമായി. അതേ വർഷം ബാലൺ ഡി ഓർ പുരസ്‌ക്കാര വേദിയിലും ഗ്രീസ്മാൻ തന്റെ പേരെഴുതി; ക്രിസ്ത്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവർക്ക് പിന്നിൽ മൂന്നാം സ്ഥാനത്താണ് താരം ഫിനിഷ് ചെയ്തത്. 2018-ലെ റഷ്യൻ ലോകകപ്പിലൂടെ ഗ്രീസ്മാൻ തന്റെ ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കി. ഫൈനലിൽ ക്രൊയേഷ്യയെ വീഴ്ത്തി 20 വർഷത്തിന് ശേഷം വിശ്വകിരീടം ഫ്രാൻസ് ചൂടുമ്പോൾ 4 ഗോളും 2 അസിസ്റ്റുമായി ഗ്രീസ്മാൻ അവരുടെ നിർണായക റോളിലുണ്ടായിരുന്നു. 2022 ലോകകപ്പിൽ ഒരിക്കൽ കൂടി ഫൈനൽ വരെയെത്തിയെങ്കിലും മെസ്സിക്കും അർജന്റീനക്കും മുന്നിൽ ഫ്രാൻസിന് കാലിടറി. ഒടുവിൽ ദേശീയ ടീമിൽ നിന്ന് വിരമിച്ച താരം, ഒന്നര പതിറ്റാണ്ടിലേറെയുള്ള യൂറോപ്യൻ കളിജീവിതത്തിന് പൂർണ്ണമായി തിരശ്ശീലയിട്ടാണ് ഇനി അമേരിക്കൻ മണ്ണിലേക്ക് വണ്ടി കയറുന്നത്. എംഎൽഎസ് ഈസ്റ്റേൺ കോൺഫ്രൻസിൽ കളിക്കുന്ന ഒർലാണ്ടോ സിറ്റിയെന്ന ക്ലബ്ബിലേക്കാണ് ഗ്രീസ്മാന്റെ അടുത്ത മാറ്റം. നേരത്തെ കക്ക, പാറ്റോ, നാനി, ആന്ദ്രേ പിർലോ തുടങ്ങിയ ഇതിഹാസ താരങ്ങൾ കളിച്ച ടീമാണ് ഒർലാണ്ടോ സിറ്റി. കഴിഞ്ഞ സീസണിൽ പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഒർലാണ്ടോ ഗ്രീസ്മാന്റെ വരവോടെ ഒരു മികച്ച സീസണാണ് ഇപ്പോൾ സ്വപ്നം കാണുന്നത്. മറുപുറത്ത്, ഡീഗോ സിമിയോണി അടുത്ത സീസൺ കൂടി അത്ലറ്റികോയിൽ തുടരുമെന്ന് ഉറപ്പായതോടെ ഗ്രീസ്മാൻ ഇല്ലാത്ത ഒരു പുതിയ തന്ത്രം അയാൾക്ക് ആസൂത്രണം ചെയ്യേണ്ടി വരും.
യൂറോപ്യൻ ഫുട്ബോളിൽ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോ ഒരുപിടി വലിയ പടിയിറക്കങ്ങളുടെത് കൂടിയാണ്. ടീമിന്റെ താങ്ങും തണലുമായി നിന്നിരുന്ന ഒരുപിടി ഇതിഹാസ താരങ്ങളാണ് ഒരേസമയം തങ്ങളുടെ ക്ലബ്ബുകളോട് വിടപറയുന്നത്. 2022-ൽ റയൽ മാഡ്രിഡിലെ തന്റെ സുവർണ്ണ കാലഘട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വലിയ ഓഫറിന് സമ്മതം മൂളി ഇംഗ്ലണ്ടിലേക്ക് പറന്ന ബ്രസീലിയൻ താരം കാസെമീറോയാണ് അതിൽ ആദ്യത്തെ പേര്. തന്റെ അടുത്ത ലക്ഷ്യസ്ഥാനം എങ്ങോട്ടേക്കെന്ന് ഇതുവരെ ഉറപ്പിച്ചു പറഞ്ഞിട്ടില്ലെങ്കിലും ഈ സീസൺ യുണൈറ്റഡിനൊപ്പമുള്ള തന്റെ അവസാനത്തെ സീസൺ ആണെന്ന് താരം നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. ഓൾഡ് ട്രാഫോഡിലെ അവസാന ഹോം മത്സരത്തിൽ പ്രിയപ്പെട്ട ആരാധകരോട് താരം വളരെ വികാരാധീനനായി യാത്ര പറയുകയും ചെയ്തിരുന്നു. പടിയിറക്കങ്ങളുടെ ഈ ലിസ്റ്റിലെ മറ്റൊരു പ്രധാന പേര് റോബർട്ട് ലെവൻഡോസ്‌കി എന്ന പോളിഷ് സ്ട്രൈക്കറുടേതാണ്. ജർമ്മൻ ക്ലബ്ബായ ബയേൺ മ്യൂണിക്കിന്റെ കരുത്തും എല്ലാമെല്ലാമായും നിന്നിരുന്ന സമയത്താണ്, സാമ്പത്തിക പ്രതിസന്ധിയിലും പ്രകടനത്തിലും താരതമ്യേനെ ദുർബലമായിരുന്ന ബാഴ്‌സലോണയുടെ ഓഫർ ലെവൻഡോസ്‌കി സ്വീകരിക്കുന്നത്. ലൂയിസ് സുവാരസ് ടീം വിട്ടുപോയ വിടവ് നികത്താൻ മാർട്ടിൻ ബ്രാത്വയ്ത്ത്, മെംഫിസ് ഡീപേയ്, പിയറി ഒബാമയാങ്, സെർജിയോ അഗ്യൂറോ തുടങ്ങിയ ഒരുപിടി താരങ്ങളെ മാറി മാറി പരീക്ഷിച്ച സ്ലോട്ടിലാണ് ബാഴ്‌സലോണ ഒടുവിൽ ലെവൻഡോസ്‌കിയെ എത്തിക്കുന്നത്. പിന്നീടങ്ങോട്ട് ക്യാമ്പ് നൗവിൽ മാറിവന്ന പരിശീലകർക്ക് കീഴിലെല്ലാം ലെവ തന്റെ ക്ലാസ് എന്തെന്ന് ഗോളടിച്ചും അടിപ്പിച്ചും കൃത്യമായി തെളിയിച്ചു. മികച്ചൊരു ടീം പ്ലേയറായി നാല് വർഷം ബാഴ്‌സയിൽ തുടർന്ന താരം ഇനി പുതിയൊരു കുപ്പായം തേടി പോവുകയാണ്. റയൽ ബെറ്റിസിനെതിരെ ക്യാമ്പ് നൗവിൽ നടന്ന അവസാന ഹോം മത്സരത്തിൽ ടീമും ആരാധകരും ഈ പോളിഷ് ഇതിഹാസത്തിന് നൽകിയത് വികാരനിർഭരമായ ഒരു യാത്രയയപ്പാണ്. സൗദി അറേബ്യൻ ലീഗ്, അല്ലെങ്കിൽ എംഎൽഎസ് ലീഗുകൾ എന്നിവയാണ് താരത്തിന്റെ അടുത്ത ലക്ഷ്യസ്ഥാനമായി ഫുട്ബോൾ ലോകത്ത് കേൾക്കുന്നത്.
അത്ലറ്റികോ മാഡ്രിഡിന് അന്റോണി ഗ്രീസ്മാനെയും, ബാഴ്‌സലോണയ്ക്ക് റോബർട്ട് ലെവൻഡോസ്‌കിയെയും, മാഞ്ചസ്റ്റർ യുണൈറ്റഡിന് കാസമെറോയെയുമെല്ലാം റീപ്ലേസ് ചെയ്യുകയെന്നത് വരും സീസണുകളിൽ അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല. കാരണം അവർ ഗ്രൗണ്ടിൽ കളിച്ചത് അവരുടെ കാലുകൾ കൊണ്ട് മാത്രമല്ലായിരുന്നു, മറിച്ച് തങ്ങളുടെ ഹൃദയം കൊണ്ട് കൂടിയായിരുന്നു. ഓരോ ക്ലബ്ബും വലിയൊരു തലമുറ മാറ്റത്തിന്റെ ട്രാന്സിഷൻ സ്റ്റേജിലൂടെ കടന്നുപോകുമ്പോൾ, ഫുട്ബോൾ ലോകത്തിന് നഷ്ടമാവുന്നത് ക്ലബ്ബിനോട് നൂറുശതമാനം കൂറുപുലർത്തുന്ന ഇത്തരം പാഷനേറ്റായ വലിയ താരങ്ങളുടെ സേവനം കൂടിയാണ്. യൂറോപ്യൻ ഫുട്ബോളിന്റെ ചരിത്രതാളുകളിൽ തങ്ങളുടെ പേരുകൾ സ്വർണ്ണലിപികളാൽ എഴുതിച്ചേർത്താണ് ഈ താരങ്ങൾ ഓരോരുത്തരും പുതിയ പുൽമൈതാനങ്ങളിലേക്ക് ചുവടുവെക്കുന്നത്.






