തിരുവനന്തപുരം: സ്ഥാനാർഥി നിർണയം വേഗത്തിലാക്കാൻ കോൺഗ്രസ് നീക്കം ശക്തമാക്കുന്നു. സ്ഥാനാർഥി നിർണയത്തിനായുള്ള സ്ക്രീനിങ് കമ്മിറ്റി ഇന്ന് എംപിമാരടക്കമുള്ള പാർട്ടി നേതാക്കളിൽ നിന്ന് അഭിപ്രായങ്ങൾ ശേഖരിക്കും. ഇതിന് മുന്നോടിയായി, കോൺഗ്രസ് അധ്യക്ഷൻ മധുസൂദനൻ മിസ്ത്രി ഇന്നലെ എകെ ആന്റണി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ, പ്രതിപക്ഷ നേതാവുമായി ഇന്നലെ കൂടിക്കാഴ്ച ഉണ്ടായിരുന്നില്ല.
വിവിധ തലങ്ങളിലെ നേതാക്കളുമായുള്ള ചർച്ചകൾക്ക് ശേഷം സ്ഥാനാർഥി നിർണയത്തിലെ മാനദണ്ഡങ്ങൾ ഉൾപ്പെടെ സമിതി അന്തിമ തീരുമാനമെടുക്കും. രണ്ട് ദിവസം കേരളത്തിൽ തുടരുന്ന സ്ക്രീനിങ് കമ്മിറ്റി അംഗങ്ങൾ പിന്നീട് വീണ്ടും സംസ്ഥാനത്ത് എത്തുമെന്നും നേതൃത്വം അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായി സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനാണ് കോൺഗ്രസ് ശ്രമം.
ഇതിനിടെ, സ്ഥാനാർഥി നിർണയത്തിൽ ലീഗിന് കൂടുതൽ സീറ്റുകളും യുവാക്കൾക്ക് കൂടുതൽ അവസരവും നൽകണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ആവശ്യപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പിലും മൂന്ന് ടേം നയം നടപ്പിലാക്കണമെന്നും, സ്ഥാനാർഥി നിർണയത്തിൽ വിജയ സാധ്യത മാത്രമാകണം പ്രധാന മാനദണ്ഡമെന്നും ഫിറോസ് പ്രതികരിച്ചു.




