ന്യൂഡൽഹി: ഒക്ടോബർ ഒന്നിനകം ഗാർഹിക എൽപിജി ഉപഭോക്താക്കൾ ആധാർ ബയോമെട്രിക് ഓതന്റിക്കേഷൻ പൂർത്തിയാക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. രാജ്യത്ത് ഇതിനോടകം 89 ശതമാനത്തിലധികം ഉപഭോക്താക്കൾ ഓതന്റിക്കേഷൻ പൂർത്തിയാക്കിയതായി മന്ത്രാലയം അറിയിച്ചു. ഓതന്റിക്കേഷൻ പൂർത്തിയാക്കാത്തവർക്ക് സബ്‌സിഡി ലഭിക്കില്ല. എന്നാൽ ഇവർക്ക് എൽപിജി സിലിണ്ടർ ലഭിക്കുന്നത് തുടരും.
സിലിണ്ടർ ഡെലിവറി സമയത്തോ വിതരണക്കാരുടെ ഷോറൂമിൽ നിന്നോ എണ്ണക്കമ്പനികളുടെ മൊബൈൽ ആപ്പ് വഴിയോ ആധാർ ബയോമെട്രിക് ഓതന്റിക്കേഷൻ പൂർത്തിയാക്കാം. ഇതിനായി നേരത്തെ നാല് തവണ സമയപരിധി നീട്ടി നൽകിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
സ്വയം ഇ-കെവൈസി പൂർത്തിയാക്കുന്നതിനുള്ള വീഡിയോ ട്യൂട്ടോറിയലുകൾ പ്രധാനമന്ത്രി ഉജ്ജ്വല യോജന പോർട്ടലിൽ ലഭ്യമാണ്. ഇന്ത്യൻ ഓയിൽ ഉപഭോക്താക്കൾക്ക് IndianOil ONE, ഭാരത് ഗ്യാസ് ഉപഭോക്താക്കൾക്ക് HelloBPCL, എച്ച്.പി. ഗ്യാസ് ഉപഭോക്താക്കൾക്ക് HP PAY എന്നീ ആപ്പുകൾ വഴിയും ഇ-കെവൈസി പൂർത്തിയാക്കാം.
ആധാർ ബയോമെട്രിക് ഓതന്റിക്കേഷൻ നടത്താൻ ആഗ്രഹിക്കാത്തവർക്കും അതിന് കഴിയാത്തവർക്കും എൽപിജി ലഭിക്കുന്നതിന് തടസ്സമുണ്ടാകില്ല. എന്നാൽ വെബ് പോർട്ടൽ, മൊബൈൽ ആപ്പ്, വാട്ട്‌സ്ആപ്പ് ചാറ്റ്‌ബോട്ട്, മറ്റ് ഡിജിറ്റൽ സംവിധാനങ്ങൾ എന്നിവ വഴി ഇക്കാര്യം രജിസ്റ്റർ ചെയ്യണം. ഇത്തരക്കാർക്ക് ലഭ്യതയ്ക്ക് വിധേയമായി 5 കിലോഗ്രാം അല്ലെങ്കിൽ 10 കിലോഗ്രാം എൽപിജി സിലിണ്ടറുകൾ സബ്‌സിഡിയില്ലാതെ വിപണി വിലയ്ക്ക് ലഭിക്കും.
അർഹരായ ഉപഭോക്താക്കൾക്ക് മാത്രമാണ് സബ്‌സിഡിയുള്ള എൽപിജി ലഭിക്കുന്നതെന്ന് ഉറപ്പാക്കുകയാണ് ആധാർ ഓതന്റിക്കേഷന്റെ ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി. വ്യാജവും അർഹതയില്ലാത്തതുമായ കണക്ഷനുകൾ കണ്ടെത്തുന്നതിനും ഗാർഹിക ആവശ്യങ്ങൾക്കുള്ള സബ്‌സിഡിയുള്ള എൽപിജി വാണിജ്യ ആവശ്യങ്ങൾക്ക് ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും നടപടി സഹായിക്കുമെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
യഥാർഥ ഉപഭോക്താക്കൾക്ക് എൽപിജി നിഷേധിക്കുകയല്ല നടപടിയുടെ ലക്ഷ്യമെന്നും ഓതന്റിക്കേഷൻ പൂർത്തിയാക്കാൻ ഒന്നിലധികം മാർഗങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. എൽപിജി സേവനങ്ങളുമായി ബന്ധപ്പെട്ട സഹായത്തിനായി 1800 2333 555 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം.












