തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയൻ ശസ്ത്രക്രിയയ്ക്ക് പിന്നാലെ കുഞ്ഞ് മരിച്ച സംഭവത്തെ തുടർന്ന് ഉണ്ടായ പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആശുപത്രി സൂപ്രണ്ടിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നും, ആശുപത്രിയുടെ പ്രവർത്തനം തടസപ്പെടുത്തിയെന്നും ആരോപിച്ചാണ് നടപടി.
സംഭവത്തിൽ ആരോപണവിധേയയായ ഡോ. ബിന്ദു സുന്ദറിനെതിരെ ആദ്യഘട്ടത്തിൽ ആരോഗ്യവകുപ്പ് നടപടിയെടുക്കാത്തതിനെ തുടർന്ന് കുഞ്ഞിന്റെ ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ സമരം നടത്തി. പ്രതിഷേധം ശക്തമായതോടെ ആരോഗ്യവകുപ്പ് ആദ്യം ഡോക്ടറെ സ്ഥലം മാറ്റി. പിന്നീട് കൈക്കൂലി ആരോപണങ്ങൾ ഉൾപ്പെടെ ഉയർന്നതിനെ തുടർന്ന് ഡോ. ബിന്ദു സുന്ദറിനെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചു.
അതേസമയം, സസ്‌പെൻഷൻ നടപടിക്കെതിരെ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒ പ്രതിഷേധവുമായി രംഗത്തെത്തി. ഇന്നലെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒപി ബഹിഷ്‌കരണം നടത്തി. ഇന്നും ആശുപത്രിയിൽ ഹാജരാകില്ലെന്നും ഡോക്ടർമാർ അറിയിച്ചു. അടിയന്തരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും നിർത്തിവെക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഡോ. ബിന്ദു സുന്ദറിന്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്നാണ് കെജിഎംഒയുടെ ആവശ്യം. സമരം ജില്ലാതലത്തിലേക്ക് വ്യാപിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികൾ ഉണ്ടാകുമോയെന്നത് ശ്രദ്ധേയമാണ്.










