കൊച്ചി: വൈദ്യുതി തൂണുകളിൽ പരസ്യങ്ങൾ പതിപ്പിക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കാൻ കെഎസ്ഇബി തീരുമാനം. പൊതുമുതൽ നശിപ്പിച്ചതിന്റെ പേരിലാണ് നടപടി, കേസിനൊപ്പം വൻ പിഴയും ഈടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അപകടസാഹചര്യങ്ങളിൽ ഉടൻ ബന്ധപ്പെടാൻ മഞ്ഞ പശ്ചാത്തലത്തിൽ നമ്പറുകൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, അവ മറച്ച് പരസ്യങ്ങൾ പതിപ്പിക്കുന്നത് അടിയന്തര സേവനങ്ങൾക്ക് വലിയ തടസ്സമാകുന്നു.
നിയമലംഘനങ്ങൾ വ്യാപകമായതോടെ കെഎസ്ഇബി പൊലീസ് സഹായം തേടിയിട്ടുണ്ട്. പരസ്യങ്ങൾ മാത്രമല്ല, തൂണുകളിൽ കെട്ടുന്ന കൊടിതോരണങ്ങളും ഫ്ലെക്സ് ബോർഡുകളും ജീവനക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്. അറ്റകുറ്റപ്പണിക്കായി തൂണുകളിൽ കയറുന്ന ജീവനക്കാർക്ക് ഇവ തടസ്സമാകുകയും വൈദ്യുതി ഷോക്കിന്റെ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. കോടതി നിർദേശം നിലനിൽക്കുമ്പോഴും പല പ്രദേശങ്ങളിലും തൂണുകൾ പരസ്യങ്ങളാൽ മൂടപ്പെട്ടിരിക്കുകയാണ്.
ഇത് അനുവദിക്കാനാവില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കി. ഇതോടൊപ്പം, തൂണുകളിലെ കേബിൾ കുരുക്കുകളും വലിയ പ്രശ്നമായി തുടരുന്നു. കേബിളുകൾക്കിടയിലൂടെ മാത്രമേ ജീവനക്കാർക്ക് കയറാനാകൂ; ഇത് കാലിൽ കുടുങ്ങാനും കഴുത്തിൽ കേബിൾ ചുറ്റിപ്പിടിക്കാനും ഇടയാക്കി അപകടസാധ്യത ഉയർത്തുന്നു.




