പട്ന: ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിന്റെ തീയതി ഇന്ന് വൈകിട്ട് അറിയാം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കും. 243 അംഗ നിയമസഭയുടെ കാലാവധി നവംബർ മാസത്തിൽ അവസാനിക്കുന്നതിനാലാണ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. നവംബർ 22ന് മുമ്പായി തിരഞ്ഞെടുപ്പ് നടക്കുമെന്ന് നേരത്തെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ അറിയിച്ചിരുന്നു.
വോട്ടെടുപ്പ് എത്ര ഘട്ടങ്ങളിലായിരിക്കും എന്നതിൽ തീരുമാനമായിട്ടില്ല. പ്രതിപക്ഷം രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളപ്പോൾ, ബിജെപിയും എൻഡിഎയും ഒരേ ഘട്ടത്തിൽ വോട്ടെടുപ്പ് നടത്തണമെന്നാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
2020ലെ നിയമസഭ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായാണ് നടന്നത് – ഒക്ടോബർ 28, നവംബർ 3, നവംബർ 7 – എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടന്നത്. നവംബർ 10ന് ഫല പ്രഖ്യാപനമുണ്ടായിരുന്നു. അതേസമയം, 2015ലെ തിരഞ്ഞെടുപ്പ് അഞ്ചുഘട്ടങ്ങളിലായിരുന്നു. ഇക്കുറി എൻഡിഎയും ഇന്ത്യാ സഖ്യവുമാണ് പ്രധാന മത്സരം. എൻഡിഎയിൽ ബിജെപി, ജനതാദൾ (യുനൈറ്റഡ്), ലോക് ജൻശക്തി പാർട്ടി എന്നിവരും, പ്രതിപക്ഷ ഇന്ത്യൻ സഖ്യത്തിൽ ആർജെഡി, കോൺഗ്രസ്, ഇടതുപാർട്ടികൾ എന്നിവയും ഉൾപ്പെടുന്നു. അന്തിമ വോട്ടർ പട്ടിക തെരഞ്ഞെടുപ്പ് കമ്മിഷൻ ഇതിനോടകം പ്രസിദ്ധീകരിച്ചുവെന്ന് അറിയുന്നു. പുതുക്കിയ കരട് പട്ടികയിൽ ലഭിച്ച പരാതികൾ പരിഗണിച്ച ശേഷമാണ് അന്തിമ പട്ടിക പുറത്തിറക്കിയത്. ഈ പുതുക്കിയ പട്ടിക തന്നെ ഉടനെക്കഴിഞ്ഞു നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പ്രയോഗിക്കും.




