ന്യൂഡൽഹി: ഇരട്ടവോട്ട് അടക്കമുള്ള തട്ടിപ്പുകൾ തടയാനായി പോളിങ് സ്റ്റേഷനുകളിൽ ബയോമെട്രിക് തിരിച്ചറിയൽ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ഹർജി സുപ്രീം കോടതി പരിഗണിക്കുന്നു. വിഷയത്തിൽ കേന്ദ്രസർക്കാർ, തിരഞ്ഞെടുപ്പ് കമ്മിഷൻ, വിവിധ സംസ്ഥാനങ്ങൾ എന്നിവരോട് നിലപാട് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടു.
അഭിഭാഷകൻ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹർജിയിൽ, അടുത്ത പാർലമെന്റ് / നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുൻപായി ബയോമെട്രിക് സംവിധാനം നടപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് നിർദേശം നൽകണമെന്നാവശ്യപ്പെടുന്നു. വോട്ടർമാരുടെ തിരിച്ചറിയലിനായി വിരലടയാളവും കണ്ണിലെ കൃഷ്ണമണിയുടെ (ഐറിസ്) സ്കാനിങ്ങും ഉൾപ്പെടുത്തണമെന്നാണ് ഹർജിയിലെ ആവശ്യം.




