ബംഗളൂരു: ടോൾ ഗേറ്റിൽ പണമടയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരനെ മർദിച്ച് ബിജെപി നേതാവ് വിജുഗൗഡ പാട്ടീലിന്റെ മകൻ സമർത്ഗൗഡ പാട്ടീൽ. ആക്രമണ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സംഭവം വ്യാപകമായി ചര്‍ച്ചയാകുകയാണ്.
സമർത്ഗൗഡ പാട്ടീൽ വിജയപുരയിൽ നിന്ന് സിന്ധഗിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ ടോൾ ബൂത്തിൽ പണം അടയ്ക്കാൻ ജീവനക്കാരൻ ആവശ്യപ്പെട്ടതാണ് സംഘർഷത്തിന് തുടക്കമായത്. പിതാവ് വിജുഗൗഡ പാട്ടീലിന്റെ പേര് പറഞ്ഞ് മകൻ പ്രതികരിച്ചതോടെ ഏത് വിജുഗൗഡ? എന്ന് ടോൾ ജീവനക്കാരൻ ചോദിച്ചത് സമർത്ഗൗഡയെ പ്രകോപിതനാക്കി. തുടർന്ന് സുഹൃത്തുക്കളോടൊപ്പം ബൂത്തിലേക്ക് ഇരച്ചുകയറി സംഗപ്പ എന്ന ജീവനക്കാരനെ മർദിക്കുകയായിരുന്നു.
പരിക്കേറ്റ സംഗപ്പയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഴുവൻ സംഭവവും സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഔദ്യോഗികമായി പരാതി ലഭിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അധികൃതർ അറിയിച്ചു. സമർത്ഗൗഡയുടെ പിതാവ് വിജുഗൗഡ പാട്ടീൽ 2008 മുതൽ ബലേശ്വർ നിയോജകമണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രാഷ്ട്രീയനേതാവാണ്.


