എറണാകുളം: നേര്യമംഗലത്തിന് സമീപം കരിമണലിൽ സ്വകാര്യ ബസ് ലോറിക്ക് പിന്നിലിടിച്ച് കുഴിയിലേക്ക് മറിഞ്ഞ് അപകടം. എറണാകുളം-കട്ടപ്പന റൂട്ടിൽ സർവീസ് നടത്തുന്ന ‘കൊച്ചിൻ’ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന 41 യാത്രക്കാരും അത്ഭുതകരമായി വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
കനത്ത മഴയെ തുടർന്ന് നിയന്ത്രണം വിട്ട ബസ് മുന്നിലുണ്ടായിരുന്ന ലോറിക്ക് പിന്നിലിടിച്ച ശേഷം നേര്യമംഗലം വനമേഖലയോടു ചേർന്ന കുഴിയിലേക്കാണ് മറിഞ്ഞത്. അപകടസമയം സ്ഥലത്തുണ്ടായിരുന്ന വിനോദസഞ്ചാരികൾ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങി. ബസിന്റെ ചില്ലുകൾ പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
ഇടുക്കി ഇന്റലിജൻസ് ഡിവൈഎസ്പി ആർ സന്തോഷ് കുമാർ, ഇൻസ്പെക്ടർ ഫിലിപ്പ് സാം, എസ്.ഐ ഉണ്ണികൃഷ്ണൻ, സീനിയർ സി.പി.ഒ അഖിൽ വിനായക്, സി.പി.ഒ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. ഉടുമ്പൻചോല എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും രക്ഷാദൗത്യത്തിൽ പങ്കാളികളായി. പരിക്കേറ്റവരെ സമീപത്തെ നേര്യമംഗലം ആശുപത്രിയിലേക്ക് മാറ്റി.






