തൃശൂർ: ഗുരുവായൂരിൽ വ്യാപാരി ആത്മഹത്യ ചെയ്ത കേസിൽ ആരോപണവിധേയരായ പലിശക്കാരുടെ വീടുകളിൽ പൊലീസ് റെയ്ഡ് നടത്തി. തൈവളപ്പിൽ പ്രഗിലേഷിന്റെയും കണ്ടാണശേരി സ്രാമ്പിക്കൽ ദിവേകിന്റെയും വീടുകളിലാണ് പരിശോധന നടന്നത്. ടെമ്പിൾ എസ്എച്ച്‌ഒ ജി. അജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു നടപടി.
പരിശോധനയിൽ ദിവേകിന്റെ വീട്ടിൽ നിന്ന് വാഹനങ്ങളുടെ ആർസി ബുക്കുകൾ, കണക്കിൽപ്പെടാത്ത പണത്തുക, മറ്റ് പ്രധാന രേഖകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. പ്രഗിലേഷിന്റെ വീട് അടച്ചിട്ട നിലയിലായതിനാൽ പൊലീസ് പുറംപരിശോധന നടത്തി കാവൽ ഏർപ്പെടുത്തി.
കഴിഞ്ഞ ദിവസം കർണ്ണംകോട്ട് ബസാർ മേക്കണ്ടനകത്ത് മുസ്തഫയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ആത്മഹത്യാ കുറിപ്പിൽ പലിശക്കാരുടെ ഭീഷണിയാണു മരണത്തിന് കാരണമെന്ന് വ്യക്തമാക്കിയിരുന്നു. ആറുലക്ഷം രൂപ പലിശയ്ക്ക് എടുത്ത മുസ്തഫയ്ക്ക് 40 ലക്ഷം രൂപ അടയ്ക്കേണ്ടിവന്നതായും നിരന്തരം ഭീഷണിപ്പെടുത്തലുകൾ നേരിട്ടതായും കുടുംബം ആരോപിച്ചു.
നേരത്തെ അസ്വാഭാവിക മരണത്തിന് കേസെടുത്ത ടെമ്പിൾ പൊലീസ് പരാതിയെ തുടർന്ന് ആത്മഹത്യാപ്രേരണ കുറ്റത്തിന് പ്രഗിലേഷിനെ ഒന്നാം പ്രതിയാക്കിയും ദിവിഷിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസെടുത്തത്. കുബേര ആക്ട് കൂടി ചേർക്കുമെന്ന് പൊലീസ് പറഞ്ഞു.




