ന്യൂഡൽഹി: ഊർജസുരക്ഷ ഉറപ്പാക്കാനും നിർണായക ധാതുവിഭവ മേഖലയിൽ സഹകരണം വർധിപ്പിക്കാനും ക്വാഡ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ തീരുമാനം. ഫിജിയിൽ തുറമുഖ നിർമ്മാണ പദ്ധതിയിലും ക്വാഡ് രാജ്യങ്ങൾ പങ്കാളികളാകും. എസ് ജയശങ്കറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മാർക്കോ റൂബിയോ, തോഷിമിറ്റ്സു മൊട്ടേഗി, പെന്നി വോങ് എന്നിവർ പങ്കെടുത്തു.
നിർണായക ധാതുമേഖലയിൽ സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെ 2000 കോടി ഡോളർ സമാഹരിക്കാനാണ് തീരുമാനം. ഖനിസംരക്ഷണവും ധാതുവിതരണവും ശക്തമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇന്ത്യ-പസഫിക് മേഖലയിലെ ഊർജവിതരണം കൂടുതൽ കാര്യക്ഷമമാക്കാൻ “ഇന്ത്യ–പസഫിക് എനർജി സെക്യൂരിറ്റി” എന്ന പുതിയ സംവിധാനവും പ്രഖ്യാപിച്ചു. സമുദ്രഗതാഗതം നിരീക്ഷിക്കുകയും രാജ്യങ്ങൾ തമ്മിൽ വിവരങ്ങൾ കൈമാറുകയും ചെയ്യുന്നതിനായി “ഇന്ത്യ–പസഫിക് മാരിടൈം സർവൈലൻസ് കൊളാബറേഷൻ” (IPMSC) എന്ന സംവിധാനവും ആരംഭിക്കും.
മേഖലയിൽ ചൈനയുടെ സ്വാധീനം ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്വാഡ് സഹകരണം ശക്തമാക്കുന്നത്. ഹോർമുസ് കടലിടുക്ക് വിഷയവും യോഗത്തിൽ ചർച്ചയായി. തടസ്സമില്ലാത്ത കപ്പൽ ഗതാഗതം ഉറപ്പാക്കേണ്ടതുണ്ടെന്ന് അംഗരാജ്യങ്ങൾ അഭിപ്രായപ്പെട്ടു. അതേസമയം, ചൈനാക്കടൽ മേഖലയിലെ സൈനിക നീക്കങ്ങളിൽ ക്വാഡ് രാജ്യങ്ങൾ ആശങ്ക രേഖപ്പെടുത്തി. ഇതിനിടെ, ഇത്തരം കൂട്ടായ്മകളെ എതിർക്കുന്നതായി ചൈന പ്രതികരിച്ചു.






