അയോധ്യ: രാമക്ഷേത്ര ട്രസ്റ്റ് മുൻ അംഗം അനിൽ മിശ്രയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ. ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറിയും വിശ്വഹിന്ദു പരിഷത്ത് ഉപാധ്യക്ഷനുമായ ചമ്പത് റായിയാണ് ആരോപണങ്ങൾ ഉന്നയിച്ചത്.
2025 ഫെബ്രുവരിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ഉദ്യോഗസ്ഥരുമായി ചേർന്ന് അനിൽ മിശ്ര സ്വന്തം നിലയ്ക്ക് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (എസ്.ഒ.പി) തയ്യാറാക്കിയെന്നാണ് ചമ്പത് റായിയുടെ ആരോപണം. ഇത് തന്റെ അറിവോ അനുമതിയോ ഇല്ലാതെയാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ കത്തിലാണ് ചമ്പത് റായ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. എസ്ബിഐയുമായുള്ള ഇടപാടുകൾക്ക് ആവശ്യമായ ഭരണപരവും സാമ്പത്തികവുമായ അധികാരങ്ങൾ അനിൽ മിശ്രയ്ക്ക് ഉണ്ടായിരുന്നുവെന്നും അതിനാൽ ഉണ്ടായ ക്രമക്കേടുകൾക്ക് അദ്ദേഹത്തിന് ഉത്തരവാദിത്തമുണ്ടെന്നും കത്തിൽ പറയുന്നു. ബാങ്ക് വഴി നിയോഗിച്ച സ്വകാര്യ ഏജൻസിയിലെ ജീവനക്കാർ പണം എണ്ണുന്ന സമയത്ത് ആവശ്യമായ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന കാര്യത്തിലും ചമ്പത് റായ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
മഹാകുംഭ മേള സമയത്ത് രാമക്ഷേത്രത്തിൽ ഭക്തരുടെ തിരക്ക് വർധിച്ചതിനെ തുടർന്ന് സംഭാവനയായി ലഭിച്ച പണം വേഗത്തിൽ എണ്ണുന്നതിനായി എസ്ബിഐയുമായി പുതിയ ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഈ ധാരണാപത്രത്തിൽ അനിൽ മിശ്രയും എസ്ബിഐ അയോധ്യ ബ്രാഞ്ച് ചീഫ് മാനേജറും ഒപ്പുവെച്ചതായാണ് റിപ്പോർട്ട്.
2020 ഓഗസ്റ്റ് മുതൽ എസ്ബിഐയുമായുള്ള എല്ലാ ആശയവിനിമയങ്ങളും താനാണ് നടത്തിയിരുന്നതെന്നും, അനിൽ മിശ്രയും ബാങ്കും തമ്മിൽ ഒപ്പുവച്ച രേഖ മാത്രമാണ് ഇതിൽ നിന്ന് വ്യത്യസ്തമെന്നും ചമ്പത് റായ് വ്യക്തമാക്കിയിട്ടുണ്ട്.




