തിരുവനന്തപുരം: ഹരിതനയം പിന്തുടർന്ന് തിരഞ്ഞെടുപ്പ് ചെലവിൽ ലാഭിച്ച 79 ലക്ഷം രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ‘മീറ്റ് ദ പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സൈക്കിൾ യാത്ര പരീക്ഷണാടിസ്ഥാനത്തിലായിരുന്നു നടത്തിയതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ജനങ്ങളുമായി കൂടുതൽ അടുത്ത് ഇടപഴകാനാണ് സൈക്കിൾ ഉപയോഗിച്ചത്. നിയമസഭയിലേക്കുള്ള യാത്രയ്ക്കും സൈക്കിൾ ഉപയോഗിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് ചെലവ് കുറച്ചത് ജനങ്ങൾ സ്വീകരിച്ചതിനാലാകാം പുതുപ്പള്ളിയിൽ വലിയ ഭൂരിപക്ഷം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബാക്കിയുള്ള തുക ഉപയോഗിച്ച് കൂടുതൽ വീടുകൾ നിർമിച്ച് നൽകാനാണ് പദ്ധതി. ഫ്ലക്സ് ബോർഡുകൾ ഒഴിവാക്കിയതും വലിയ നേട്ടമായിരുന്നുവെന്നും, അതിന്റെ പേരിൽ പുതുപ്പള്ളിയിൽ ഒരു കേസുപോലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽഡിഎഫിന് തിരഞ്ഞെടുപ്പിലേറ്റ പരാജയം എല്ലാവർക്കുമുള്ള മുന്നറിയിപ്പാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ജനങ്ങളിൽ നിന്ന് അകന്നാൽ തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ യുഡിഎഫിൽ തർക്കമില്ലെന്നും നിയമസഭാകക്ഷി യോഗത്തിന് ശേഷം തീരുമാനം ഉണ്ടാകുമെന്നും പറഞ്ഞു.
പുതുപ്പള്ളിയെ സ്പോർട്സ് ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം അറിയിച്ചു. രണ്ടാം ടർഫിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. രണ്ടുവർഷത്തിനുള്ളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം യാഥാർത്ഥ്യമാക്കാനാണ് ശ്രമം. യുവാക്കളെ കായിക രംഗത്തേക്ക് ആകർഷിച്ച് “ഒരു മെസ്സിയെ സൃഷ്ടിക്കുക” എന്നതാണ് ലക്ഷ്യമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കൂടാതെ പുതുപ്പള്ളിയിൽ ഐ.ടി. ഹബ്ബ് സ്ഥാപിക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം അറിയിച്ചു.




