ലണ്ടൻ: അർജന്റീനയുടെ ലോകകപ്പ് ജേതാവായ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെ ടീമിലെത്തിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസി. ആസ്റ്റൺ വില്ലയിൽ നിന്നാണ് 33കാരനായ താരത്തെ മൂന്ന് വർഷത്തെ കരാറിൽ ചെൽസി സ്വന്തമാക്കിയത്. ട്രാൻസ്ഫർ തുക ക്ലബ്ബുകൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ഏകദേശം 7.5 മില്യൺ പൗണ്ടിനാണ് (ഏകദേശം 10.15 മില്യൺ യുഎസ് ഡോളർ) കരാർ ഉറപ്പിച്ചതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2020ൽ ആഴ്സണലിൽനിന്ന് ആസ്റ്റൺ വില്ലയിലെത്തിയ മാർട്ടിനെസ് ആറ് വർഷത്തെ സേവനത്തിന് ശേഷമാണ് ക്ലബ് വിടുന്നത്. ഇറ്റാലിയൻ ക്ലബ് പാർമയിൽനിന്ന് ജപ്പാൻ ഗോൾകീപ്പർ സിയോൺ സുസുക്കിയെ ആസ്റ്റൺ വില്ല സ്വന്തമാക്കിയതോടെയാണ് മാർട്ടിനെസിന്റെ ക്ലബ് വിടൽ സംബന്ധിച്ച സൂചനകൾ ശക്തമായത്.
ചെൽസിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് മാർട്ടിനെസ് പ്രതികരിച്ചു. ക്ലബ്ബിലെത്താനുള്ള തീരുമാനം താനും കുടുംബവും എളുപ്പത്തിൽ എടുത്തതാണെന്നും കിരീടങ്ങൾ നേടുന്ന ചരിത്രമുള്ള ചെൽസിക്കൊപ്പം പുതിയ നേട്ടങ്ങൾ സ്വന്തമാക്കുകയാണ് ലക്ഷ്യമെന്നും താരം പറഞ്ഞു. ഓരോ മത്സരത്തിലും പരിശീലനത്തിലും തന്റെ നൂറ് ശതമാനവും നൽകി ക്ലബ്ബിനെയും ആരാധകരെയും അഭിമാനിപ്പിക്കുമെന്നും മാർട്ടിനെസ് വ്യക്തമാക്കി.
ആസ്റ്റൺ വില്ലയ്ക്കായി 256 മത്സരങ്ങളിൽ ഗോൾവല കാത്ത മാർട്ടിനെസ് ഇംഗ്ലീഷ് ഫുട്ബോളിലെ മികച്ച ഗോൾകീപ്പർമാരിൽ ഒരാളായാണ് വളർന്നത്. ഉനായ് എമറിയുടെ കീഴിൽ കഴിഞ്ഞ സീസണിൽ ആസ്റ്റൺ വില്ലയുടെ ചാമ്പ്യൻസ് ലീഗ് യോഗ്യതയിലും യൂറോപ്പ ലീഗ് കിരീടനേട്ടത്തിലും താരം നിർണായക പങ്കുവഹിച്ചു.
ചെൽസിയിൽ ഒന്നാം നമ്പർ ഗോൾകീപ്പർ സ്ഥാനത്തിനായി റോബർട്ട് സാഞ്ചസിയുമായി മാർട്ടിനെസിന് മത്സരിക്കേണ്ടിവരും. സീസണിലെ ആദ്യ മത്സരത്തിൽ ഫുൾഹാമിനെതിരെ ചെൽസി 3-2ന് വിജയിച്ചെങ്കിലും സാഞ്ചസിന്റെ പ്രകടനം വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
അർജന്റീന ദേശീയ ടീമിനൊപ്പവും നിർണായക സാന്നിധ്യമാണ് മാർട്ടിനെസ്. 2022ലെ ലോകകപ്പ് കിരീടനേട്ടത്തിലും 2026ലെ ലോകകപ്പ് ഫൈനൽ പ്രവേശനത്തിലും താരത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. 2021ലും 2024ലും അർജന്റീന നേടിയ കോപ്പ അമേരിക്ക കിരീടങ്ങളിലും മാർട്ടിനെസ് ടീമിന്റെ പ്രധാന താരമായി.




